ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ അതെ നാണയത്തില്‍ തന്നെ തിരിച്ചടി കിട്ടിയിരിക്കുകയാണ്. അഫ്ഗാനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് പാക്കിസ്ഥാന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളില്‍ നിന്ന് പാകിസ്ഥാനെ ലക്ഷ്യമിട്ട് നിരവധി ചാവേര്‍ ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാരുടെ ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഇതോടെ അഫ്ഗാനെതിരെ ഇപ്പോള്‍ കടുത്ത നടപടിയെടുക്കാനാണ് പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ തീരുമാനം. അതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ കഴിയുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെ അഫ്ഗാനിലേയ്ക്ക് തിരിച്ചയക്കുകയാണ് ഇപ്പോള്‍ പാക് സര്‍ക്കാര്‍. 19,500 ലധികം പേരെ ഇതിനോടകം തന്നെ പാക്കിസ്ഥാന്‍ നാടുകടത്തിയിട്ടുണ്ടെന്ന് യു.എന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.
Also Read: ഇന്ത്യന്‍ വിപണിയില്‍ തഴച്ച് വളരാന്‍ ജപ്പാന് സാധിക്കുമോ ..?
രേഖകളില്ലാത്ത അഫ്ഗാനികളെയും താല്‍ക്കാലികമായി താമസിക്കാന്‍ അനുമതി ലഭിച്ചവരെയും പുറത്താക്കാനുള്ള നീക്കം പാക്കിസ്ഥാന്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ദിവസവും 700 മുതല്‍ 800 വരെ കുടുംബങ്ങളെ നാടുകടത്തുന്നുണ്ടെന്നും വരും മാസങ്ങളില്‍ ഇരുപത് ദശലക്ഷം ആളുകളെ വരെ തിരിച്ചയക്കുമെന്നും പാക് ഭരണകൂടം വെളിപ്പെടുത്തുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്കനുസരിച്ച്, 2021-ല്‍ താലിബാന്‍ ഏറ്റെടുത്തതിനുശേഷം വന്ന ഏകദേശം 700,000 പേര്‍ ഉള്‍പ്പെടെ, 3.5 ദശലക്ഷത്തിലധികം അഫ്ഗാനികള്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നുണ്ട്. ഇതില്‍ പകുതിയും രേഖകളില്ലാത്തവരാണെന്ന് യുഎന്‍ കണക്കുകളില്‍ നിന്നും വ്യക്തമാണ്. പതിറ്റാണ്ടുകളായി നടന്ന യുദ്ധങ്ങളിലൂടെ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ കീഴടക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന അഭയാര്‍ത്ഥി സംഖ്യ ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നുവെന്നും പൊതു സേവനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും പാക് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
അതിര്‍ത്തിയില്‍ ഇരുവിഭാഗത്തിന്റെയും സുരക്ഷാ സേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളാണ് ഇതിന് കാരണമെന്ന് പാക്കിസ്ഥാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇത് താലിബാന്‍ നിഷേധിക്കുകയാണ്. അതേസമയം, അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇതുസംബന്ധിച്ചു നടന്ന കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും പരസ്പര താല്‍പ്പര്യമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രേഖകളില്ലാത്ത അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി പാക്കിസ്ഥാന്‍ ഏപ്രില്‍ 30 വരെ നീട്ടിനല്‍കിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്റെ പുറത്താക്കല്‍ നടപടിയില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള ജീവിതവും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുമെല്ലാം ആശങ്കയുണ്ടെന്നാണ് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്.
അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള ഈ കൂട്ട നാടുകടത്തല്‍ അഫ്ഗാന്‍ ഭരണാധികാരികളേയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. രാജ്യത്തെ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാകുകയും 45 ദശലക്ഷത്തിനടുത്ത് ജനസംഖ്യ ഉണ്ടാകുകയും ചെയ്യുന്നുവെന്നും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം കാബൂള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വീണ്ടും ഈ ഉത്തരവ് പാക്കിസ്ഥാന്‍ ഇറക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍-അഫ്ഗാന്‍ ബന്ധത്തിന്റെ മുഴുവന്‍ വശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്നും സുരക്ഷ, വ്യാപാരം, കണക്റ്റിവിറ്റി, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള വഴികളിലും മാര്‍ഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസില്‍ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തെ സുരക്ഷാ പ്രശ്നങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പാക്കിസ്ഥാന്‍ പലപ്പോഴും അഫ്ഗാന്‍ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ ഈ അവകാശവാദങ്ങളെ ശക്തമായി നിരസിക്കുകയും പുറത്താക്കലുകളെ നിര്‍ബന്ധിത നാടുകടത്തലുകളാണെന്ന് വിമര്‍ശിക്കുകയും ചെയ്യുകയാണ് പതിവ്. ഇതാദ്യമായല്ല പാക്കിസ്ഥാന്റെ സ്വയിര്യം കെടുത്തുന്ന അഫ്ഗാനികളെ പുറത്താക്കാന്‍ രാജ്യം തീരുമാനിക്കുന്നത്. നേരത്തെ, 2023ല്‍ തന്നെ പാക്കിസ്ഥാന്‍ അഫ്ഗാന്‍ പൗരന്മാരോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരുന്നു. സ്വമേധയ ഒഴിഞ്ഞു പോകാന്‍ 2025 ഏപ്രില്‍ ഒന്ന് വരെ അന്ന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഈദിന്റെ പശ്ചാത്തലത്തില്‍ ഇത് ഏപ്രില്‍ 10 വരെ നീട്ടി നല്‍കുകയും ചെയ്തു. ഇനിയും 30 ലക്ഷം അഫ്ഗാനികള്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ അവശേഷിക്കുന്നുണ്ടെന്നാണ് പാക്കിസ്ഥാന്‍ അധികൃതര്‍ പറയുന്നത്. ഇവരില്‍ 1,344,584 പേര്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ ഉണ്ട്. 807,402 പേര്‍ക്ക് അഫ്ഗാന്‍ പൗരത്വ കാര്‍ഡുകളുമുണ്ട്. ഒരു രേഖകളുമില്ലാത്ത 10ലക്ഷം അഫ്ഗാനികളുമുണ്ട്.
Also Read: ഇസ്രയേലിന് കടുംവെട്ട്, പലയിടത്തും കത്തുന്ന പ്രതിഷേധങ്ങളും കനത്ത വിദ്വേഷവും
രജിസ്ട്രേഷന്‍ തെളിവുള്ളവര്‍ക്ക് ജൂണ്‍ 30 വരെ പാക്കിസ്ഥാനില്‍ തുടരാം. താലിബാന്‍ ഭരണം ഏറ്റെടുത്തതോട പലായനം ചെയ്തവരില്‍ നിരവധി പേര്‍ക്ക് മനുഷ്യാവകാശ സംഘടനകളുടേയും മാധ്യമങ്ങളുടേയും സഹായത്തോടെ അമേരിക്കയിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റെടുത്തതോടെ അഭയാര്‍ത്ഥികള്‍ക്കുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതോടെ 20,000 അഫ്ഗാനികള്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ് തുടരുന്നത്. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സിയെയോ താലിബാന്‍ സര്‍ക്കാരിനെയോ ഉള്‍പ്പെടുത്താതെ പാക്കിസ്ഥാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്നാണ് അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി മന്ത്രാലയത്തിന്റെ വക്താവ് അബ്ദുള്‍ മുത്തലിബ് ഹഖാനി ആരോപിച്ചിരുന്നത്.