മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ഓപ്പണർ അഭിഷേക് ശർമ്മയ്ക്കെതിരെ ആരാധകരുടെ കടുത്ത വിമർശനം. മത്സരത്തിൽ ഏഴ് പന്തിൽ ഒമ്പത് റൺസ് മാത്രം നേടി താരം പുറത്തായതാണ് സിക്സർ മഴ കാത്തിരുന്ന ആരാധകരെ ചൊടിപ്പിച്ചത്. പാർട്ട് ടൈം ഓഫ് സ്പിന്നർ വിൽ ജാക്സിനെതിരെ അനാവശ്യ ഷോട്ടിന് മുതിർന്നാണ് അഭിഷേക് വിക്കറ്റ് കളഞ്ഞത്. ഒരു ബൗണ്ടറി നേടിയ തൊട്ടടുത്ത പന്തിൽ തന്നെ ലോങ് ഓണിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു.
ഈ ലോകകപ്പിലെ അഭിഷേകിന്റെ മൊത്തത്തിലുള്ള മോശം ഫോമാണ് വിമർശനങ്ങൾ കടുക്കാൻ കാരണം. ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിൽ നിന്നായി വെറും 89 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതിൽ 55 റൺസും സിംബാബ്‌വെക്കെതിരായ ഏക ഇന്നിംഗ്‌സിൽ നിന്നുള്ളതാണ്. ബാക്കിയുള്ള ആറ് ഇന്നിംഗ്‌സുകളിലും 20 റൺസ് പോലും കടക്കാൻ താരത്തിന് സാധിച്ചിട്ടില്ല. വലിയ വേദികളിൽ തിളങ്ങാൻ കഴിയാത്ത ‘ലോക ഒന്നാം നമ്പർ ബാറ്റർ’ എന്ന പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മറുഭാഗത്ത് സഞ്ജു സാംസൺ തകർത്തടിച്ച് മുന്നേറുമ്പോൾ, പക്വതയോടെ സ്ട്രൈക്ക് കൈമാറാൻ ശ്രമിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ആരാധകരെ കൂടുതൽ നിരാശരാക്കുന്നത്. ദുർബലരായ ടീമുകൾക്കെതിരെ മാത്രം റൺസ് കണ്ടെത്തുന്ന താരമെന്ന ആരോപണവും അഭിഷേകിന് നേരെ ഉയരുന്നുണ്ട്. സെമി ഫൈനലിലെ ഈ മോശം പ്രകടനം വരും മത്സരങ്ങളിൽ താരത്തിന്റെ ടീമിലെ സ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്.






