കണ്ണൂര്‍: കുറ്റിയാട്ടൂരിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ യുവാവും മരിച്ചു. ചികിത്സയിലായിരുന്ന പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണയുടെ വീട്ടിലെത്തി യുവതിക്ക് നേരെ ജിജേഷ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ ജിജേഷിന് 50 ശതമാനം പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന പ്രവീണ വ്യാഴാഴ്ചയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് എത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രവീണയും പിതാവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വെള്ളം ചോദിച്ചാണ് ജിജേഷ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്. ഇതിന് ശേഷം യുവതിയെ തീകൊളുത്തുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ചത്. പ്രവീണ ഇരിക്കുന്ന നിലയിലും ജിജേഷ് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പ്രവീണയും ജിജേഷും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കരണമെന്നുമാണ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.





