ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ക്ക് കൂടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്. വൈറ്റ് നൈറ്റ് കോപ്പ്സിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റ് ചികിത്സയിലായിരുന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. വെടിവെയ്പ്പില്‍ നമ്മുടെ ജവാന്മാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൈനികന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും വൈറ്റ് നൈറ്റ് കോര്‍പ്പ്‌സിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
Also Read: നീറ്റ്-പിജി കൗൺസിലിംഗ്: സീറ്റ് തട്ടിപ്പ് തടയാൻ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരര്‍ക്കെതിരായ ഓപ്പറേഷന്‍ നടന്നിരുന്നു. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ഷോപ്പിയാനിലും പുല്‍വാമയിലുമാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ വനത്തിനുളളിലായിരുന്നു ഏറ്റുമുട്ടലെങ്കില്‍ ത്രാലില്‍ ഗ്രാമത്തിലായിരുന്നു ഓപ്പറേഷന്‍.
ഭീകരര്‍ വീടുകളില്‍ കയറി ഒളിക്കുകയായിരുന്നു. അവരെ അവിടെ നിന്നും തുരത്തിയാണ് ദൗത്യം വിജയകരമാക്കിയതെന്നും സൈന്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞിരുന്നു.