നാവിഗേഷൻ രംഗത്ത് വിപ്ലവം; യൂറോപ്പിന്റെ ‘സെലെസ്റ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരം

'ഡോട്ടർ ഓഫ് ദി സ്റ്റാർസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ ഭൂമിയിൽ നിന്ന് ഏകദേശം 510 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചിരിക്കുന്നത്

നാവിഗേഷൻ രംഗത്ത് വിപ്ലവം; യൂറോപ്പിന്റെ ‘സെലെസ്റ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരം
നാവിഗേഷൻ രംഗത്ത് വിപ്ലവം; യൂറോപ്പിന്റെ ‘സെലെസ്റ്റ്’ ഉപഗ്രഹ വിക്ഷേപണം വിജയകരം

യൂറോപ്പിന്റെ അടുത്ത തലമുറ നാവിഗേഷൻ സംവിധാനത്തിന്റെ ഭാഗമായുള്ള രണ്ട് ‘സെലെസ്റ്റ്’ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. ന്യൂസിലൻഡിലെ മഹിയ പെനിൻസുലയിൽ നിന്ന് റോക്കറ്റ് ലാബിന്റെ ഇലക്ട്രോൺ റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ‘ഡോട്ടർ ഓഫ് ദി സ്റ്റാർസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ ഭൂമിയിൽ നിന്ന് ഏകദേശം 510 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചിരിക്കുന്നത്. നിലവിലുള്ള ഗലീലിയോ നാവിഗേഷൻ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ആദ്യ പരീക്ഷണ ദൗത്യമാണിത്.

ഭൂമിയിൽ നിന്ന് വളരെ താഴ്ന്ന ഭ്രമണപഥത്തിൽ (LEO) പ്രവർത്തിക്കുന്നു എന്നതാണ് ഈ പുതിയ ഉപഗ്രഹങ്ങളുടെ പ്രത്യേകത. നിലവിലെ ഗലീലിയോ ഉപഗ്രഹങ്ങൾ 23,200 കിലോമീറ്റർ ഉയരത്തിലാണെങ്കിൽ, സെലെസ്റ്റ് ഉപഗ്രഹങ്ങൾ 510 കിലോമീറ്റർ ഉയരത്തിൽ നിന്ന് കൂടുതൽ കരുത്തുറ്റ സിഗ്നലുകൾ നൽകും. ഇത് നഗരങ്ങളിലെ വലിയ കെട്ടിടങ്ങൾക്കിടയിലും വീടിനുള്ളിലും സിഗ്നൽ ലഭ്യത ഉറപ്പാക്കാൻ സഹായിക്കും. ഡ്രൈവറില്ലാ വാഹനങ്ങൾ, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾക്ക് വലിയ പിന്തുണയേകുന്നതാണ് ഈ പരീക്ഷണം.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) മേൽനോട്ടത്തിൽ നടക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 2027-ഓടെ 11 പരീക്ഷണ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഉയർന്ന കൃത്യതയുള്ള നാവിഗേഷൻ സേവനങ്ങൾ ധ്രുവപ്രദേശങ്ങളിലും മറ്റും ലഭ്യമാക്കാൻ ഈ സംവിധാനം വഴിയൊരുക്കും. ആഗോള നാവിഗേഷൻ ഭൂപടത്തിൽ യൂറോപ്പിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന ഈ ദൗത്യം ഭാവിയിലെ വാർത്താവിനിമയ-ഗതാഗത രംഗങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Share Email
Top