ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുന്നു. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയുടെ തീയതികളും വേദികളും ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ്ബിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. പരമ്പരയിൽ വൈറ്റ് ബോൾ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ബിസിസിഐയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ചരിത്രപരമായ മടക്കം
2017-ലായിരുന്നു ഇന്ത്യ അവസാനമായി ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിച്ചത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ അന്ന് ഇന്ത്യ 3-0 ന് പരമ്പര തൂത്തുവാരിയിരുന്നു. അന്ന് കളിച്ച ടീമിൽ നിന്ന് കെഎൽ രാഹുലും കുൽദീപ് യാദവും മാത്രമാണ് നിലവിലെ ടെസ്റ്റ് ഫോർമാറ്റിൽ സജീവമായിട്ടുള്ളത്. ബാക്കി താരങ്ങളെല്ലാം ശ്രീലങ്കൻ മണ്ണിൽ പുതുമുഖങ്ങളായാകും ഇറങ്ങുക.
Also Read:ബ്രസീലിന് തിരിച്ചടി; പക്വേറ്റയ്ക്ക് പരിക്ക്, നോർവേയ്‌ക്കെതിരായ മത്സരം നഷ്ടമായേക്കും!
നിർണ്ണായക പോരാട്ടം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന പരമ്പരയിലേറ്റ തോൽവിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയാണിത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഈ പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. നിലവിലെ ഡബ്ല്യുടിസി സൈക്കിളിൽ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാകുകയും വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തുകയും ചെയ്ത ഇന്ത്യയ്ക്ക്, പട്ടികയിൽ മുന്നിലെത്താൻ ഈ പരമ്പരയിലെ വിജയം അനിവാര്യമാണ്.






