ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള 104 അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട അമേരിക്കൻ സൈനിക വിമാനം പഞ്ചാബിലെ അമൃത്‌സറിലെ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചയച്ചവരിൽ 25 സ്ത്രീകളും 13 കുട്ടികളും ഉണ്ടെന്നാണ് വിവരം.
ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം സി -17 ഇന്ത്യയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി ടെക്സസിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. മെക്സിക്കൻ അതിർത്തി വഴി അനധികൃതമായി അമേരിക്കയിൽ കടന്നവരെയാണ് ആദ്യഘട്ടത്തിൽ തിരിച്ചയച്ചത്. ഇനിയും വിമാനങ്ങൾ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
Also Read: ഹൈദരാബാദിൽ കെട്ടിട നിർമാണത്തിനിടെ അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഏകദേശം 11 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള കർശനമായ നയങ്ങളുടെ ഭാഗമായി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ട്രംപ് നിലവിൽ നയം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം തിരിച്ചയച്ചവരിൽ കൂടുതലും പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയിൽ ഏകദേശം 18,000 ഇന്ത്യക്കാർ രേഖകളില്ലാതെ താമസിക്കുന്നതായാണ് റിപ്പോർട്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് ഇതിനകം തന്നെ ആറ് വിമാനങ്ങൾ ട്രംപ് അയച്ചിട്ടുണ്ട്.