റിയാദ്: സൗദി അറേബ്യയിലെ പൊതു ടാക്സി, എയർപോർട്ട് ടാക്സി മേഖലകളിൽ സേവന നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി പുതിയ കർശന നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ചു. യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പിഴകളും ശിക്ഷകളും വർദ്ധിപ്പിക്കുന്നതാണ് പുതുക്കിയ നിയമചട്ടക്കൂട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പുതിയ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കനത്ത പിഴയും ശിക്ഷകളും
നിയമ ലംഘനങ്ങൾക്ക് 1,600 റിയാൽ വരെ പിഴ ചുമത്തും. ലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പിഴ തുക അഞ്ചിരട്ടി വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്.
പിഴകൾക്ക് പുറമെ, വാഹനം കണ്ടുകെട്ടൽ, അഞ്ച് മാസം വരെ ലൈസൻസ് സസ്പെൻഷൻ, സൗദി പൗരന്മാരല്ലാത്ത വിദേശ തൊഴിലാളികളെ നാടുകടത്തൽ എന്നിവയും പുതിയ നിയമങ്ങളിൽ ഉൾപ്പെടുന്നു.
Also Read: ഗതാഗത നിയമം ലംഘിച്ചാൽ ഇനി രക്ഷയില്ല; കുവൈത്തിൽ വാഹനം 60 ദിവസം കസ്റ്റഡിയിൽ, കർശന നടപടി
ലംഘനങ്ങൾ തരംതിരിച്ചു
പുതിയ ചട്ടങ്ങൾ നിയമലംഘനങ്ങളെ ‘ചെറിയ ലംഘനങ്ങൾ’, ‘വലിയ ലംഘനങ്ങൾ’ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
വലിയ ലംഘനങ്ങളിൽ യാത്രക്കാർക്ക് സേവനം നിഷേധിക്കൽ, അംഗീകൃത നിരക്കുകൾ പാലിക്കാതിരിക്കുക, ഔദ്യോഗിക യൂണിഫോം ധരിക്കാതിരിക്കുക, വാഹനത്തിൻ്റെയോ ഡ്രൈവറുടെയോ ശുചിത്വം പാലിക്കാതിരിക്കുക എന്നിവ ഉൾപ്പെടുന്നു.
ചെറിയ ലംഘനങ്ങളിൽ ഡ്രൈവർ ലൈസൻസ് പുതുക്കുന്നതിലെ കാലതാമസം, മറന്നുവെച്ച സാധനങ്ങൾ തിരികെ നൽകാൻ കഴിയാതെ വരിക, ഭിന്നശേഷി യാത്രക്കാരെ സഹായിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും വരുന്നത്.
ചെറിയ ലംഘനങ്ങൾ വരുത്തുന്നവർക്ക് പിഴ ചുമത്തുന്നതിന് മുമ്പ്, തിരുത്തുന്നതിനായി സാധാരണയായി ഏഴ് ദിവസത്തെ ‘ഗ്രേസ് പിരീഡ്’ അനുവദിക്കും. എന്നാൽ, തുടർച്ചയായി നിയമം ലംഘിക്കുന്നവർക്ക് ദിവസേന പിഴ ചുമത്താനും, കുറ്റം ആവർത്തിക്കുന്ന വിദേശികളെ നാടുകടത്താനും പുതിയ ചട്ടങ്ങൾ അധികൃതർക്ക് അധികാരം നൽകുന്നുണ്ട്.






