ഹൈദരാബാദ്: ഹൈദരാബാദിന് സമീപം വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാമിലധികം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. രാമോജി ഫിലിം സിറ്റിക്ക് സമീപം വെച്ച് ഒരു ചരക്ക് ലോറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
Also Read: നഗ്നമായ നിലയിൽ മൃതദേഹം! വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മരണം കൊലപാതകം; കാമുകൻ അറസ്റ്റിൽ
ഒരു ലോഡ് തേങ്ങയുമായി പോവുകയായിരുന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തേങ്ങകൾക്കിടയിൽ ആരും കാണാത്തവിധം വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ ചോട്ടു നാരായണ ലാൽ നായിക്, പുഷ്കർ രാജ് നായിക്, കിഷൻ ലാൽ നായക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
മയക്കുമരുന്ന് വ്യാപാരത്തിനെതിരായ വലിയൊരു നടപടിയാണിതെന്ന് നാർക്കോട്ടിക് കൺട്രോൾ സെൽ അറിയിച്ചു. ഈ മയക്കുമരുന്ന് ശൃംഖലയിൽ ഉൾപ്പെട്ട രണ്ട് പ്രധാന വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി തിരച്ചിൽ ആരംഭിച്ചെന്നും നാർക്കോട്ടിക് കൺട്രോൾ സെൽ വ്യക്തമാക്കി. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെൻ്റ് ഖമ്മം വിഭാഗം, റച്ചകൊണ്ട നാർക്കോട്ടിക് പോലീസ്, റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെൽ എന്നിവ സംയുക്തമായാണ് ഈ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. മയക്കുമരുന്ന് കടത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






