മൂന്നാറിൽ കടുവക്കൂട്ടം; പശുക്കളെ കൊന്നുവെന്ന് പ്രദേശവാസികൾ

മൂന്നാറിൽ കടുവക്കൂട്ടം; പശുക്കളെ കൊന്നുവെന്ന് പ്രദേശവാസികൾ

മൂന്നാർ: മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ ഇറങ്ങി. നാല് ദിവസം മുമ്പാണ് ഇവിടെ കടുവകൾ ഇറങ്ങിയത്. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വനഅതിർത്തിയിലാണ് മൂന്ന് കടുവകൾ എത്തിയത്. നേരത്തെയും കടുവയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ ചത്ത പ്രദേശമാണ് കന്നിമല. ഇവിടെ കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

പ്രദേശത്തുള്ള തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. മാസങ്ങളായി ഇവിടെ പശുക്കളെ വന്യമൃഗങ്ങൾ ആക്രമിക്കുന്ന സംഭവങ്ങളുണ്ട്. കടുവകളാണ് വന്യമൃഗങ്ങളെ ആക്രമിക്കുന്നതെന്ന് നാട്ടുകർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് വന അതിർത്തിയിൽ തേയിലത്തോട്ടങ്ങളോട് ചേർന്ന് കടുവകൾ സഞ്ചരിക്കുന്നത് നാട്ടുകാരുടെ കണ്ണിൽപ്പെട്ടത്. ഇപ്പോൾ കടുവകളെ കണ്ട പ്രദേശം ജനവാസ മേഖല അല്ലെങ്കിലും അവിടെ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ ജനവാസ മേഖലയാണ്.

എന്നാൽ, കണ്ടെത്തിയത് കടുവകളെയാണെന്ന് വനംവകുപ്പ് ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. ഇതിന് കൂടുതൽ പരിശോധനകൾ നടത്തണമെന്നാണ് വനം വകുപ്പിന്റെ നിലപാട്. ഇപ്പോൾ കടുവയെ കണ്ടതിന് രണ്ട് ദിവസം മുമ്പ് ഒരു പശുവിനെ വന്യ മൃഗങ്ങൾ ആക്രമിച്ച് കൊന്നിരുന്നു. കടുവകളുടെ ആക്രമണത്തിലാണ് പശുക്കൾ ചാവുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി വനം വകുപ്പിൽ നിന്ന് ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Top