പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മുന്‍ എസ് ഐക്ക് ആറ് വര്‍ഷം കഠിന തടവും, പിഴയും

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മുന്‍ എസ് ഐക്ക് ആറ് വര്‍ഷം കഠിന തടവും, പിഴയും

തിരുവനന്തപുരം: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54) ആറ് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആര്‍. രേഖ വിധിന്യായത്തില്‍ പറയുന്നു. പിഴ തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശമുണ്ട്.

2019 നവംബര്‍ 26 ന് വൈകുന്നേരം അഞ്ച് മണിക്കാണ് കേസിലെ സംഭവം നടക്കുന്നത്. സംഭവകാലത്ത് പ്രതി റെസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റും കുട്ടി ചില്‍ഡ്രന്‍സ് ക്ലബിന്റെ പ്രസിഡന്റുമായിരുന്നു. റെസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി പ്രതി കുട്ടിയെ വീട്ടില്‍ വിളിച്ച് വരുത്തുകയായിരുന്നു. പ്രതിയുടെ മകള്‍ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടില്‍ പോയത്. തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ലിസ്റ്റ് വാങ്ങുതിനിടെയാണ് പ്രതി കുട്ടിയെ മടിയില്‍ പിടിച്ച് ഇരുത്തി കടന്ന്പിടിച്ചത്. കുട്ടി പെട്ടന്ന് കൈതട്ടി മാറ്റി വീട്ടില്‍ നിന്ന് ഓടി. പ്രതി പുറകെ ഓടി ചെന്ന് ഈ സംഭവത്തില്‍ പിണങ്ങരുത് എന്ന് പറഞ്ഞു. സംഭവത്തില്‍ ഭയന്ന കുട്ടി അന്നേ ദിവസം ആരോടും പറഞ്ഞില്ല. അടുത്ത ദിവസം കുട്ടി സ്‌കൂളിലെ അധ്യാപികയോട് ഈ വിവരം വെളിപെടുത്തുകയും പ്രതിയെ പറഞ്ഞ് വിലക്കണമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് അധ്യാപികയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സംഭവക്കാലത്ത് പ്രതി ബോംബ് ഡിറ്റെക്ഷന്‍ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. സംഭവത്തിന് ശേഷം കേസ് എടുത്തതിനെ തുടര്‍ന്ന് പ്രതിയെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിജയ് മോഹന്‍ ആര്‍ എസ്, അഡ്വ. അഖിലേഷ് ആര്‍ വൈ ഹാജരായി. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ രേഖകള്‍ ഹാജരാക്കുകയും, പ്രതിഭാഗം ഏഴ് സാക്ഷികളെ വിസ്തരിക്കുകയും നാലു രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ സഞ്ജു ജോസഫ്, സൈജുനാഥ്, ഡി എസ് സുനീഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.

Top