അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തുള്ള തന്റെ കന്നി സ്‌പേസ്‌വാക്കിന് തയാറെടുത്ത് നാസയുടെ മലയാളി വംശജനായ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ. ഈ നിർണ്ണായക ദൗത്യം 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും. ബഹിരാകാശ നിലയത്തിന് പുറത്ത് ഏകദേശം ഏഴ് മണിക്കൂറോളം നീളുന്നതാണ് ദൗത്യം.
പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയും ബഹിരാകാശ നിലയത്തിന്റെ കമാൻഡറുമായ ജസീക്ക മെയറിനൊപ്പമാണ് ഫ്ലൈറ്റ് എഞ്ചിനീയറായ അനിൽ മേനോൻ പുറത്തിറങ്ങുന്നത്. നിലയത്തിന്റെ ക്വസ്റ്റ് എയർലോക്കിലൂടെ പുറത്തുവരുന്ന ഇരുവരും സ്റ്റാർബോർഡ് 6 ട്രസ്സിൽ പുതിയ ഹാർഡ്‌വെയറുകൾ സ്ഥാപിക്കും. ബഹിരാകാശ നിലയത്തിന്റെ പഴക്കം ചെന്ന സൗരോർജ്ജ സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ സ്‌പേസ്‌വാക്ക്.
സ്‌പേസ്‌വാക്കിന് മുന്നോടിയായി നിലയത്തിനുള്ളിൽ നിന്ന് നാസ യാത്രികൻ ജാക്ക് ഹാതവേയും യൂറോപ്യൻ സ്‌പേസ് ഏജൻസി യാത്രിക സോഫി അഡെനോട്ടും ഇവരെ സഹായിക്കും. നിലയത്തിലെ ശാസ്ത്രീയ ഗവേഷണങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ, ഭാവിയിലെ സുരക്ഷിതമായ ഡി-ഓർബിറ്റ് ദൗത്യങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഊർജ്ജം ഉറപ്പാക്കാൻ ഈ സൗരോർജ്ജ നവീകരണം അത്യാവശ്യമാണ്. മുൻ ഫ്ലൈറ്റ് സർജനും ഡോക്ടറുമാണ് അനിൽ മേനോൻ.






