ഡല്‍ഹി: സിറിയയില്‍നിന്ന് 75 ഇന്ത്യക്കാരെ ചൊവ്വാഴ്ച ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. എല്ലാവരെയും സുരക്ഷിതമായി ലബനനില്‍ എത്തിച്ചു. ഡമാസ്‌കസിലെയും ബയ്‌റുത്തിലെയും ഇന്ത്യന്‍ എംബസികള്‍ ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. സിറിയയില്‍ തുടരുന്ന ഇന്ത്യന്‍പൗരര്‍ ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധംപുലര്‍ണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
ജമ്മു കശ്മീരില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി എത്തിയ ഇന്ത്യക്കാരും സിറിയയില്‍ കുടുങ്ങുകയായിരുന്നു. ഇവര്‍ സെയ്ദ സൈനബില്‍ എത്തിയപ്പോള്‍ സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുകയും ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കാതെ വരികയുമായിരുന്നു. ഇന്ത്യയുടെ ഡമാസ്‌കസിലുള്ള എംബസിയും ബെയ്റൂത്തിലുള്ള എംബസിയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള 75 ഇന്ത്യക്കാരെ സുരക്ഷിതരായി ലബനനില്‍ എത്തിച്ചത്.
Also Read: ബൈഡന്റെ ആ തീരുമാനത്തിനെതിരെ പുടിൻ പ്രതികാരനടപടിയെടുക്കും: റഷ്യയുടെ മുന്നറിയിപ്പ്
ലബനനില്‍ നിന്ന് ലഭ്യമാകുന്ന ആദ്യ വിമാനത്തില്‍ തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തരസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട് ഉടന്‍ തന്നെ സിറിയയിലുള്ള ഇന്ത്യക്കാരോട് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.