ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ കേസുകളിൽ വലിയൊരു ഭാഗവും മുൻകരുതലുകളിലൂടെ ഒഴിവാക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2022-ലെ പുതിയ കേസുകളിൽ 37 ശതമാനവും (ഏകദേശം 71 ലക്ഷം കേസുകൾ) പ്രതിരോധിക്കാവുന്നവയായിരുന്നു. 185 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിൽ എത്തിയത്.
പുതിയ കാൻസർ കേസുകളിൽ 15 ശതമാനത്തിനും കാരണം പുകയില ഉപയോഗമാണ്. പുരുഷന്മാരിലെ കാൻസർ ബാധയിൽ 23 ശതമാനവും പുകവലി മൂലമുണ്ടാകുന്നതാണ്. മദ്യപാനം, അമിതവണ്ണം, വ്യായാമമില്ലായ്മ, വായുമലിനീകരണം, അൾട്രാവയലറ്റ് റേഡിയേഷൻ എന്നിവയാണ് മറ്റ് പ്രധാന വില്ലന്മാർ. സ്ത്രീകളിലെ 11 ശതമാനം കാൻസർ കേസുകൾക്കും കാരണം വിവിധ അണുബാധകളാണ്. ഗർഭാശയഗള അർബുദത്തിന് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ഇതിൽ പ്രധാനമാണ്. പ്രതിരോധിക്കാവുന്ന അർബുദങ്ങൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ.
Also Read:
പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക, എച്ച്.പി.വി ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയവയ്ക്കെതിരെ വാക്സിനേഷൻ സ്വീകരിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ശീലമാക്കുക തുടങ്ങിയവയാണ് അർബുദ പ്രതിരോധത്തിന് സ്വീകരിക്കേണ്ട പ്രധാനകാര്യങ്ങളായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.





