നാദാപുരം: പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കൽ മുകുന്ദമാല രാജീവനെ (63) ആണ് നാദാപുരം പോക്‌സോ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.
സമ്മാനങ്ങൾ നൽകാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഒന്നിലധികം ദിവസങ്ങളിൽ പ്രതി കുട്ടിയെ ഉപദ്രവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചോമ്പാല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സബ് ഇൻസ്‌പെക്ടർ വി.കെ. മനീഷ്, എ.എസ്.ഐ. പി. വൈജ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.






