നയ്പിഡോ: മ്യാൻമറിലെ ഗ്രാമത്തിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാൽപ്പതോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക സന്നദ്ധ സംഘടന അറിയിച്ചു. ബുധനാഴ്ചയാണ് പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്തെ അറാക്കൻ സൈനിക നിയന്ത്രണത്തിലുള്ള രാംരീ ദ്വീപിലെ ക്യോക് നി മാവ് ഗ്രാമത്തിൽ ആക്രമണമുണ്ടായത്. സൈനിക ജെറ്റ് ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയത്.
ബോംബാക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നൂറുകണക്കിന് വീടുകൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും അപകടത്തിൽപ്പെട്ടതായാണ് വിവരം. പരുക്കേറ്റവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അറാക്കൻ ആർമി വക്താവ് ഖൈങ് തുഖ ആക്രമണം സ്ഥിരീകരിച്ചു. എന്നാൽ മ്യാൻമർ സൈന്യം വ്യോമാക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: സെലെൻസ്കിയെ യുക്രെയ്ൻ ജനതയ്ക്ക് വിശ്വാസമില്ല, യഥാർത്ഥ സംഘർഷം രാജ്യത്തിനകത്ത്
2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂചിയുടെ സർക്കാരിനെ സൈന്യം അട്ടിമറിച്ചത് മുതൽ മ്യാൻമർ പ്രക്ഷുബ്ധമാണ്. 2017ൽ റോഹിങ്ക്യൻ മുസ്ലീംങ്ങൾക്കെതിരെ സൈന്യം നടത്തിയ സൈനിക നടപടിയെ തുടർന്ന് 740,000ത്തിലധികം ആളുകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.