മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളിൽ പോകണമെന്ന് നിർബന്ധമില്ലാതെ തന്നെ, വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതം അടിയന്തര സഹായം ലഭ്യമാക്കും.
പൂർണ്ണമായി വീടുകൾ തകർന്നവർക്ക് 6 ലക്ഷം രൂപയും, വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും സർക്കാർ ധനസഹായം നൽകും. സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകാനും തീരുമാനിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം കയറി പ്രയാസങ്ങൾ നേരിട്ട കുടുംബങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകുമെന്നും, കടകളിൽ വെള്ളം കയറി നഷ്‌ടം സംഭവിച്ച വ്യാപാരികൾക്ക് 10,000 രൂപ വീതം സഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്‌ടപരിഹാരം 25 ശതമാനമായി വർധിപ്പിച്ചു. തീരപ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മാണം വേഗത്തിലാക്കാനും കൂടുതൽ ജിയോ ബാഗുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ‘പുനർഗേഹം’ പദ്ധതി കൂടുതൽ തുക വകയിരുത്തി പുതുക്കി നടപ്പിലാക്കുമെന്നും, ഡാം മാനേജ്‌മെന്റിനായി അത്യാധുനിക സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രവചനത്തിനായി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും, ഡാമുകളിലെ മണ്ണും ചെളിയും നീക്കം ചെയ്യാൻ റവന്യൂ-ജലവിഭവ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചതായും 4 പേരെ കാണാതായതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. നിലവിൽ 452 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 67.44 കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 1,882 ഹെക്ടർ സ്ഥലത്തെ കൃഷി നശിക്കുകയും 23,537 കർഷകരെ അത് ബാധിക്കുകയും ചെയ്തിട്ടുണ്ട്. ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ രാജേഷിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്നും, അദ്ദേഹത്തിന്റെ പണിപൂർത്തിയാകാത്ത വീട് സർക്കാർ നിർമ്മിച്ചു നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.





