റിയാദ്: സൗദിയിൽ മലയാളി പക്ഷാഘാതം ബാധിച്ച് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിനടുത്ത് പുളിമാത്ത് കൊഴുവഴന്നൂർ സ്വദേശി തപ്പിയാത്ത് ഫസിലുദ്ധീൻ (50) ആണ് സൗദിയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ വെച്ച് മരിച്ചത്.
തെക്കൻ സൗദിയിലെ ബീഷയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഫസിലുദ്ധീന് പക്ഷാഘാതമുണ്ടായത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ബീഷ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് പിന്നീട് അസീർ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സർജറി ഉൾപ്പെടെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 23 വർഷമായി സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ ജീവനക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു ഫസിലുദ്ധീൻ. ഈ വർഷം ഏപ്രിലിലാണ് അദ്ദേഹം അവസാനമായി അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്.





