കാസർകോട്: കേരളത്തിലെ പ്രധാനപ്പെട്ട 16 ജങ്ഷനുകൾ ലോകനിലവാരത്തിൽ വികസിപ്പിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. ഇതിനായി 1482.36 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ അംഗീകാരം നൽകി. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ആധുനികമായ രൂപകല്പനയോടെയാണ് ജങ്ഷനുകൾ നവീകരിക്കുന്നത്.
കേരള റോഡ് ഫണ്ട് ബോർഡ് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ റോഡ് വീതികൂട്ടൽ, മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗ്, ശാസ്ത്രീയമായ ഓവുചാൽ സംവിധാനം, കൈവരികളോടു കൂടിയ നടപ്പാതകൾ, ആധുനിക സിഗ്നലിംഗ് എന്നിവ ഉൾപ്പെടുന്നു. 2022-23 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും 200 കോടി രൂപ മാത്രം അനുവദിച്ചതിനാൽ അന്ന് നടപടികൾ വൈകിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് വിപുലമായ എസ്റ്റിമേറ്റ് തയ്യാറാക്കിയത്.






