കേരളത്തിൽ പകർച്ചവ്യാധികളുടെ വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം അലിപ്പറമ്പിൽ 75 വയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ ഷിഗെല്ല ബാധിച്ച് അഞ്ച് മരണങ്ങളാണ് സംഭവിച്ചത്. ഇന്ന് മാത്രം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 91 പേർക്ക് രോഗം ബാധിച്ചു കഴിഞ്ഞു.
കേവലം ഷിഗെല്ലയിൽ ഒതുങ്ങുന്നതല്ല ഭീഷണി. ഡെങ്കിപ്പനിയും എലിപ്പനിയും അതിവേഗം പടരുകയാണ്. ഇന്ന് മാത്രം 105 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം 1029 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതുവരെ 22 എലിപ്പനി മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 12,191 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിനുപുറമെ, ഒരു അമീബിക് മസ്തിഷ്കജ്വര കേസും പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ALSO READ: ഇറാനുമായി ഉള്ളത് ‘രഹസ്യ കരാർ’? അത് എന്താണെന്ന് ആർക്കും അറിയില്ല, പക്ഷേ വളരെ ശക്തമെന്ന് ട്രംപ്
മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാതെ പോയതാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും പ്രത്യേക ഡ്രൈഡേ ആചരിക്കണം.
സ്കൂളുകൾ കേന്ദ്രീകരിച്ച് അതീവ ജാഗ്രത പുലർത്താനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികളെ യാതൊരു കാരണവശാലും സ്കൂളുകളിലേക്ക് അയക്കരുത്. ഭക്ഷ്യസുരക്ഷാ ഓഫീസർമാർ സ്കൂളുകളിൽ കർശന പരിശോധന നടത്തും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സ്വയം പ്രതിരോധമാണ് ഏറ്റവും വലിയ മാർഗ്ഗമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






