ഓറെബ്രോ: സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. സെൻട്രൽ സ്വീഡനിലെ മുതിർന്നവർക്കായുള്ള സ്കൂളിലാണ് വെടിവെയ്പ്പ് നടന്നത്. അക്രമിയായ അജ്ഞാതനും മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുടിയേറ്റക്കാരും പ്രാഥമിക വിദ്യാഭ്യാസം നേടാത്തതും ഉന്നത വിദ്യാഭ്യാസത്തിനുള്ള ഗ്രേഡുകൾ ഇല്ലാത്തതുമായ ആളുകൾ പഠിക്കുന്ന ക്യാമ്പസ് റിസ്‌ബെർഗ്‌സ്‌കയിലാണ് വെടിവയ്പുണ്ടായത്.
അക്രമത്തിന് ഇരയായവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.33 ഓടെയാണ് ആക്രമണം നടന്നത്. സ്റ്റോക്കോം നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ.ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ സ്കൂളിൽനിന്നും ആശുപത്രിയിലെത്തിച്ചു. ഇവരെ ശസ്ത്രക്രിയക്ക് വിധേയരാക്കിയിട്ടുണ്ട്.
Also Read: ‘യുദ്ധം ഗാസയെ മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഇടമാക്കി’; അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്
അക്രമി സ്വയം ജീവനൊടുക്കിയെന്നാണ് സൂചന. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. അപ്പർ പ്രൈമറി ക്ലാസുകൾ, സെക്കൻഡറി സ്കൂൾ എജ്യുക്കേഷൻ, മൈഗ്രൻസിനായുള്ള സ്വീഡിഷ് ക്ലാസുകൾ എന്നിവയാണ് ഇവിടെ നടത്തുന്നത്. ഭിന്നശേഷിക്കാർക്കായുള്ള വൊക്കേഷനൽ ട്രെയിനിങ്ങും ഇവിടെയുണ്ട്.