ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. കളക്ടറേറ്റ് കവാടത്തിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെ മേഖല യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് ഉദ്ഘാടനം ചെയ്ത മാർച്ചിന് പിന്നാലെയാണ് സംഘർഷം കടുപ്പിച്ചത്. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ വീണ്ടും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ജലപീരങ്കിയിൽ നിന്ന് തെറിച്ചുവീണ് രണ്ട് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ വയനാട് റോഡ് ഉപരോധിച്ചു. ഇതോടെ നഗരത്തിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ റോഡിൽ നിന്നും നീക്കം ചെയ്തത്.






