കാസർഗോഡ്: നാടകീയ നീക്കങ്ങൾക്കൊടുവിൽ കാസർകോട് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ഭരണം എൽഡിഎഫിന്. കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് അംഗങ്ങളുടെ അഭാവം മൂലം മാറ്റിവച്ചിരുന്നു. ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിലെ ഡോ. സി.കെ. സബിത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫിനും എൽഡിഎഫിനും 9 വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നത്. ശനിയാഴ്ച വരണാധികാരികൾ എത്തിയിട്ടും യുഡിഎഫ്, ബിജെപി അംഗങ്ങൾ പങ്കെടുക്കാത്തതിനെത്തുടർന്ന് കോറം തികയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിയത്. യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ ഇന്നത്തെ നറുക്കെടുപ്പിൽ ഭാഗ്യം എൽഡിഎഫിനെ തുണയ്ക്കുകയായിരുന്നു. വട്ടിയൂർക്കാവ് മാതൃകയിൽ ബിജെപി-യുഡിഎഫ് സഖ്യം ഇവിടെയും ചർച്ചയായിരുന്നു.






