ന്യൂസ് ലെറ്റര്‍ ബിസിനസില്‍ നോട്ടമിട്ട് ഫേസ്ബുക്ക്

സ്വതന്ത്ര എഴുത്തുകാര്‍ക്ക് വെബ്‌സൈറ്റുകളിലൂടെയും ഇമെയില്‍ ന്യൂസ് ലെറ്ററുകളിലൂടെയും പ്രേക്ഷകരുമായി ഇടപഴകാന്‍ അനുവദിക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഫേസ്ബുക്ക് ചൊവ്വാഴ്ച അറിയിച്ചു. പ്ലാറ്റ്ഫോം വരും മാസങ്ങളില്‍ യു എസില്‍ ലഭ്യമാക്കും. സ്വതന്ത്ര എഴുത്തുകാരുടെ ചെറിയ സബ്സെറ്റുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഫേസ്ബുക്ക് തുടക്കത്തില്‍ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി എഴുത്തുകാര്‍ക്ക് വിവിധ ഉപകരണങ്ങളിലൂടെ ധന സമ്പാദനം നടത്താന്‍ കഴിയും.

സ്വതന്ത്ര എഴുത്തുകാരുടെയും കണ്ടന്റ് ക്രിയേറ്റേഴ്സിന്റെയും സാധ്യതകള്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയെ തങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്നും വളര്‍ച്ചയ്ക്കും ധനസമ്പാദനത്തിനും കൂടുതല്‍ വഴികള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തുമെന്നും ഫേസ്ബുക്ക് ഒരു പോസ്റ്റില്‍ പറഞ്ഞു. എല്ലാത്തരം സ്രഷ്ടികളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കി.

പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച്, വെബ്‌സൈറ്റുകളും ഇമെയില്‍ ന്യൂസ് ലെറ്ററുകളും സൃഷ്ടിക്കുന്നതിന് സൗജന്യവും സ്വയം പ്രസിദ്ധീകരിക്കുന്നതുമായ ഉപകരണം ഫേസ്ബുക്ക് വാഗ്ദാനം ചെയ്യും. ഇത് ഫേസ്ബുക്ക് പേജുകളുമായി സമന്വയിപ്പിക്കുകയും തത്സമയ വീഡിയോകള്‍, സ്റ്റോറികള്‍, ഫോട്ടോകള്‍ എന്നിവ പോലുള്ള വ്യത്യസ്ത മള്‍ട്ടിമീഡിയ ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുകയും ചെയ്യും. എഴുത്തുകാര്‍ക്ക് ഏറ്റവും മികച്ച ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും അവരുടെ കമ്മ്യൂണിറ്റി വികസിപ്പിക്കുകയും ചെയ്യാം.

പുതിയ കണ്ടന്റുകളെയും എഴുത്തുകാരെയും കണ്ടെത്താന്‍ വായനക്കാരെ സഹായിക്കുന്നതിനുള്ള സവിശേഷതകളും ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലാറ്റ്ഫോമിലുണ്ടാകും. മോണറ്റൈസേഷന്‍ ടൂള്‍സ്, കണ്ടന്റ് പെര്‍ഫോമന്‍സ് പരിശോധിക്കുന്നതിനുള്ള സ്ഥിതിവിവരക്കണക്കുകള്‍, സ്രഷ്ടാക്കളെ സഹായിക്കുന്നതിനുള്ള ആക്‌സിലറേറ്റര്‍ സേവനങ്ങള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഡിജിറ്റല്‍ രംഗത്ത് ന്യൂസ് ലെറ്ററുകളുടെ സ്വാധീനം വര്‍ദ്ധിക്കുമെന്ന് ദി വെര്‍ജ് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, നിരവധി സ്വതന്ത്ര എഴുത്തുകാരുള്ള മികച്ച ന്യൂസ് ലെറ്റര്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് സബ്സ്റ്റാക്ക്. ഫേസ് ബുക്കിനു പുറമെ, ന്യൂസ് ലെറ്റര്‍ ബിസിനസ്സില്‍ ട്വിറ്ററും സമാനമായ ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷം ജനുവരിയില്‍ തന്നെ ജനപ്രിയ ന്യൂസ് ലെറ്റര്‍ സ്ഥാപനമായ റെവ്യൂ ട്വിറ്റര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാസം, റെവ്യൂ വഴി ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലുള്ള ഉള്ളടക്കം ഷെയര്‍ ചെയ്യാന്‍ ഉള്ളടക്ക സ്രഷ്ടാക്കളെ ഉടന്‍ അനുവദിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ഈ പ്ലാറ്റ്‌ഫോമിലെ പണമടച്ചുള്ള പതിപ്പിനായി ഈടാക്കുന്ന നിരക്ക് 5% ആയി കുറയ്ക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. 50 പേര്‍ക്ക് സൗജന്യമായി വാര്‍ത്താക്കുറിപ്പുകള്‍ അയയ്ക്കാന്‍ എഴുത്തുകാരെയും പ്രസാധകരെയും റെവ്യൂവിന്റെ സൗജന്യ പതിപ്പ് അനുവദിക്കും. പണമടച്ചുള്ള മോഡല്‍ തെരഞ്ഞെടുക്കുന്നത് വഴി കൂടുതല്‍ സബ്സ്‌ക്രൈബര്‍മാര്‍ക്ക് അയയ്ക്കാന്‍ അനുവദിക്കും. സ്ഥിരം ട്വീറ്റുകള്‍ക്ക് പുറമേ ചില എക്സ്ലൂസീവ് ഉള്ളടക്കങ്ങളുള്ള ട്വീറ്റുകള്‍ കാണുന്നതിന് ഫോളോവര്‍മാരില്‍ നിന്ന് തുക ഈടാക്കാനും ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഈ സബ്‌സ്‌ക്രിപ്ഷന്‍ തുകയില്‍ നിന്ന് ഒരു ഭാഗം ട്വിറ്റര്‍ എടുക്കും. എന്ന് മുതലാണ് ഈ സേവനങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടു വരികയെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തിയിട്ടില്ല.

 

Top