News Digest: 50% of rapes in Delhi by JNU students, says Rajasthan BJP MLA

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അപമാനിച്ച് വീണ്ടും രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.

ഡല്‍ഹിയിലുണ്ടാകുന്ന 50 ശതമാനം പീഡനങ്ങളും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ചെയ്യുന്നത് ജെഎന്‍യുവിലെ വിദ്യാര്‍ഥികളാണ് എന്നാണ് ഗ്യാന്‍ ദേവ് അഹൂജയുടെ പ്രസ്താവന. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി വനിത കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസവും ജെഎന്‍യുവിലെ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ രംഗത്ത് വന്നിരുന്നു. ദേശവിരുദ്ധരുടെ സ്ഥലമാണ് ജെഎന്‍യു ക്യാംപസ്. രാത്രി എട്ടുമണിക്കുശേഷം സാംസ്‌കാരിക പരിപാടിയുടെ പേരില്‍ വിദ്യാര്‍ഥികള്‍ നഗ്‌നരായി നൃത്തം ചെയ്യുന്നുണ്ടെന്നും ക്യാംപസില്‍ ദിവസവും 3,000 ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഗര്‍ഭനിരോധന കുത്തിവയ്പ്പുകള്‍ എടുക്കുന്നുണ്ടെന്നുമായിരുന്നു അഹൂജയുടെ ആരോപണം. ദിവസവും 10000 സിഗറ്റുകളും 4000 ബീഡികളും ഇറച്ചിയും ദിവസവും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ പ്രസ്താവനയുമായി എംഎല്‍എ രംഗത്ത് വന്നിരിക്കുന്നത്.

ജെഎന്‍യു വിദ്യാര്‍ഥികള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുവെന്ന വിവരം എവിടെ നിന്നാണ് ലഭിച്ചത് എന്നു ചോദിച്ചപ്പോള്‍ തനിക്ക് അവിടെയുള്ള ദൂതന്‍ വഴിയാണ് ലഭിച്ചത് എന്നാണ് മറുപടി. ജെഎന്‍യുവില്‍ ഗര്‍ഭനിരോധന ഉറകള്‍ നല്‍കുന്ന മിഷന്‍ ഉണ്ടെന്നും അതിന്റെ ചിത്രങ്ങള്‍ തന്റെ കയ്യിലുണ്ടെന്നും അഹൂജ പറഞ്ഞു.

ഗ്യാന്‍ ദേവ് അഹൂജ വനിതാ നര്‍ത്തകികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാജസ്ഥാനിലെ ചില ബിജെപി നേതാക്കള്‍ക്കൊപ്പം അഹൂജ, വനിതകള്‍ക്കൊപ്പം നൃത്തം ചെയ്യുകയും പണം വിതറുകയും ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

Top