ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് സി.പി.എം നേതാവ് രംഗത്ത്

തിരുവനന്തപുരം: ഡല്‍ഹി കലാപത്തില്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച്, ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ചാനല്‍ വാര്‍ത്താ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്റെ കുറിപ്പിനെതിരെ പ്രതികരണവുമായി സി.പി.എം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് രംഗത്ത്.

സാര്‍വര്‍ക്കര്‍ വഴിയേ പോയ ഇവരുടെ ചെയ്തികള്‍ പുറത്ത് വന്നതിന്റെ ജാള്യം മറയ്ക്കാനാണ് ദീര്‍ഘ വിശദീകരണവുമായി എഡിറ്റര്‍ എത്തിയതെന്നാണ് എം.എന്‍ രാധാകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ ഏഷ്യാനെറ്റ് ചാനൽ വാർത്താ എഡിറ്ററുടെ വിശദീകരണം കാണുകയും, കേൾക്കുകയും ചെയ്തപ്പോൾ ഇത് കുറിക്കാതിരിക്കാനായില്ല. നമ്മളും ജീവിക്കുന്ന സമൂഹമല്ലേ..? ചിലർ കണ്ണടച്ചാൽ നാടാകെ ഇരുട്ടിലാവുമോ?

“”കാച്ചിലോ… അത് എന്താണ്”””?..മാപ്പോ.. അതെന്ത് കോപ്പാണ്?
കേന്ദ്രത്തിന്റെ കാല് പിടിച്ചു വീണ്ടും വായുവിലെത്തിയ ( on air ) ഏഷ്യാനെറ്റ് ന്യുസിനെ ജനങ്ങൾ എടുത്ത് ഉടുത്തപ്പോൾ അതിന്റെ എഡിറ്റർ ചോദിച്ചതാണ് മേല്പറഞ്ഞത്.

സാർവർക്കർ വഴിയേ പോയ ഇവരുടെ ചെയ്തികൾ പുറത്ത് വന്നതിന്റെ ജാള്യം മറയ്ക്കാനാണ് ദീർഘ വിശദീകരണവുമായി എഡിറ്റർ എത്തിയത്. എന്നാൽ ഈ വിശദീകരണം എത്രകണ്ട് പരിഹാസ്യമാണെന്ന് ഒന്ന് പരിശോധിക്കാം.

1. സംപ്രേഷണം തടഞ്ഞു കൊണ്ട് കേന്ദ്രം ഇറക്കിയ ഉത്തരവിൽ തന്നെ ഏഷ്യാനെറ്റ്‌ ന്യുസ് നടത്തിയ മാപ്പ്‌ എടുത്തു പറഞ്ഞിട്ടുണ്ട്. ഉത്തരവിന്റെ ഒൻപതാം ഖണ്ഡിക നോക്കുക. വെറും മാപ്പല്ല.. നിരുപാധിക മാപ്പും ഒപ്പം ഖേദവും സമർപ്പിച്ചു. (Un conditional appology and regret) ഇതിലും തൃപ്തരാകാതെ ആണ് വിലക്ക് ഏർപ്പെടുത്തിയത്.

അപ്പോൾ എന്ത്‌ ചെയ്തു എന്ന് കേന്ദ്ര സഹമന്ത്രി മുരളീധരൻ പച്ചക്കും പ്രക്ഷേപണ മന്ത്രി ജാവദേക്കർ പഴുപ്പിച്ചും പറഞ്ഞിട്ടുണ്ട്. തന്നെ ഏഷ്യാനെറ്റ്‌ ഉടമ ഉൾപ്പടെയുള്ളവർ വിളിച്ചു എന്ന് ജാവ്‌ദേക്കർ വ്യക്തമാക്കി. മാർച്ച്‌ ആറിന്റെ രാത്രിയിൽ നടന്ന മുട്ടിലിഴയൽ എന്താണെന്ന് ഡൽഹിയിൽ ഉള്ളവർക്ക് നന്നായി അറിയാം.

2. എഡിറ്റർ രാധാകൃഷ്ണൻ പരിഹാസ്യനാകുന്ന മറ്റൊരു രംഗമുണ്ട്. മന്ത്രിയും പ്രധാമന്ത്രിയും ഒന്നും അറിയാതെ ഏതോ ചപ്രാസിയാണത്രെ വിലക്ക് ഏർപ്പെടുത്തിയത് !! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !! ഇയാൾ അരിയാഹാരം തന്നെയാണോ കഴിക്കുന്നത് എന്ന് പരിശോധിക്കാൻ വല്ല ഉപകരണവും ഉണ്ടോ? കൊറോണ വൈറസിന് വാക്സിൻ കണ്ടെത്തുന്നതിന് ഒപ്പം ഈ ഒരു ഉപകരണവും കൂടി ആരെങ്കിലും ഉണ്ടാക്കിയാൽ നന്ന്.

കഴിഞ്ഞില്ല… ജാവദേക്കർ മന്ത്രിയുടെ നിലപാട് ആശാവഹം ആണെന്നും എഡിറ്റർ പറഞ്ഞിട്ടുണ്ട്.. പ്രധാമന്ത്രിയെയും ഒന്ന്‌ പരോക്ഷമായി മൂപ്പർ പൊക്കി.

കേന്ദ്രത്തിൽ ഒരു ഇല അനങ്ങണമെങ്കിൽ പൊളിറ്റിക്കൽ ലീഡർഷിപ് അറിയണമെന്ന് ഒരു ജേര്ണലിസ്റ്റു ട്രെയിനിക്ക് പോയിട്ട് ഡൽഹിയിലെ പുൽക്കൊടിക്ക് പോലും അറിയാം. എന്നാൽ ഈ എഡിറ്റർ “മഹാന്” അത് അറിയില്ല! അറിയാത്തതല്ല.. ചുമ്മാ ചൊറിഞ്ഞു കൊടുക്കാം.. നിന്ന് പിഴക്കണ്ടേ. പക്ഷെ ആ പരിപ്പ് കേരളത്തിൽ വേവില്ല എന്ന് മൂപ്പർക്ക് ആരെങ്കിലും ഉപദേശിച്ചുകൊടുക്കണം.

3. വിലക്ക് ഉണ്ടായപ്പോഴും പിന്നീട് വായുവിൽ ഇവര് തിരിച്ചു വന്നപ്പോഴേക്കും കമ എന്നൊരു അക്ഷരം ഇവർ മൊഴിഞ്ഞിരുന്നില്ല . ജനങ്ങൾ പഞ്ഞിക്കിടുന്നു.. മാനം പോയി.. എന്ന് കണ്ടപ്പോഴാണ് 24മണിക്കൂർ കഴിഞ്ഞ്.. “കാച്ചിലെന്താ”… എന്ന ചോദ്യവുമായി എഡിറ്റർ രംഗത്ത് വന്നത്. ഇതിനിടയിൽ എത്രയോ പ്രസ്താവനകൾ വന്ന് കഴിഞ്ഞിരുന്നു. ഈ സ്ഥാപനം ഉണ്ടാക്കിയ ശശികുമാർ പോലും അന്തർനാടകങ്ങളിൽ ദുഃഖിച്ചുകൊണ്ട് പോസ്റ്റിട്ടു.

4. ഏഷ്യാനെറ്റ്‌ ന്യൂസ്‌ അര ഡസനോളം ഉടമ സംഘടനകളിൽ അംഗമാണ്. ഈ സംഘടനകൾ എപ്പോഴാണ് രംഗത്ത് വന്നത്? ഈ കനത്ത നിശബ്ദതെയെക്കുറിച്ചു മുഖ്യമന്ത്രി തന്നെ ചൂണ്ടിക്കാണിച്ചില്ലേ? ചാനൽ ഉടമകളുടെ കേരളത്തിലെ സംഘടന പോലും മുഖ്യമന്ത്രി ഈ ചോദ്യം ചോദിച്ച ശേഷമാണ് മാധ്യമ സ്വാതന്ത്യം സിന്ദാബാദുമായി മടിച്ചു മടിച്ചു തല പൊക്കിയത്.
നമ്മുടെ രാഷ്രീയ -സാംസ്‌കാരിക നേതൃത്വത്തിനും എന്തിനേറെ സാധാരണക്കാർക്കും തോന്നിയ കാര്യം പോലും വിലക്കപ്പെട്ട സ്ഥാപനത്തിനും ഇവരുടെ സംഘടനകൾക്കും തോന്നാതെ പോയതെന്തേ? കേരളത്തിൽ എന്തെങ്കിലും നിസ്സാര കാര്യം നടന്നാൽ പ്രമേയമായി മുഖപ്രസംഗമായി വാർത്താ വേളകളായി… എന്തൊക്കെ പുകിലാണ് സാറുമ്മാരെ.. ഒരല്പം ഉളുപ്പ് എങ്കിലും തോന്നുന്നുണ്ടോ?? ചെറിയൊരു സംഭവം ഒന്നോർക്കുന്നത് നന്നായിരിക്കും.. കുപ്രസിദ്ധമായൊരു മഞ്ഞ – ബ്ലാക്ക് മെയിൽ പത്രത്തിന്റെ ഓഫീസിൽ പണ്ട് (വർഷങ്ങൾക്ക് മുൻപ്) ഏതോ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി police ഒന്ന് കേറിപ്പോയതിന് രണ്ട് ദിവസം മുഴുവൻ നിർത്താതെ ചർച്ച നടത്തിച്ചവരാണ് ഈ ചാനൽ എന്ന് ഓർത്ത് പോകുന്നു.. കേരളം ഒന്നും മറക്കില്ല, ഭായ്..
നിങ്ങൾ കണ്ണടച്ചാൽ എല്ലാവരും ഇരുട്ടിലും ആവില്ല.

നിങ്ങൾ ഇങ്ങിനെയൊക്കെയാണ് എന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ ചിലരെ നിങ്ങൾ നിരന്തരം നിർഭയം കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ്….
നിരന്തരം നേരോടെ, നിർഭയം…
എന്ന തലക്കെട്ട് ദയവായി മറ്റെന്തെങ്കിലും ആക്കി മാറ്റുക, പ്ലീസ്….
വിരോധം കൊണ്ട് കുറിക്കുന്നതല്ല ; ഒരു നാലാം തൂണ് മുട്ടിലിഴഞ്ഞു, വെള്ളാപ്പിള്ളി കുറച്ചു നാൾ മുൻപ് പറഞ്ഞത് പോലെ……*****ആവുന്നത് കാണുമ്പോൾ എഴുതിപ്പോവുകയാണ് സാർ…

എൻ.എൻ.കൃഷ്‌ണദാസ്

Top