നവജാത ശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു; യുവതിയും കാമുകനും പൊലീസ് പിടിയിൽ

കുവൈത്ത് സിറ്റി: നവജാത ശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവാവും കാമുകിയും കുവൈത്തില്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശികളായ യുവാവും യുവതിയുമാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു ഫിലിപ്പൈന്‍സ് സ്വദേശിയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം ലഭിച്ചത്.

കുവൈത്തിലെ ഫര്‍വാനിയയിലാണ് സംഭവം. കുഞ്ഞിനെയും കൊണ്ട് ചവറ്റുകുട്ടയ്ക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവും യുവതിയും നില്‍ക്കുന്നത് ഫിലിപ്പൈന്‍സ് സ്വദേശിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കുഞ്ഞിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് സംശയം തോന്നി. ഇക്കാര്യം ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചു. സ്ഥലത്തിന്റെ ലൊക്കേഷന്‍ വിവരങ്ങളും കൈമാറി.

ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ചവറ്റുകുട്ടയില്‍ കുഞ്ഞിനെ കണ്ടെത്തി. പരിസരത്ത് നിന്നുതന്നെ യുവാവിനെയും കാമുകിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി ഇരുവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

കുഞ്ഞ് തങ്ങളുടേത് തന്നെയെന്ന് ഇരുവരും സമ്മതിച്ചു. അവിഹിത ബന്ധമായതിനാല്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

 

Top