ന്യുസിലന്‍ഡിലെ മന്ത്രി പ്രസവത്തിന് ആശുപത്രിയിലെത്തിയത് സൈക്കിളില്‍

വെല്ലിംഗ്ടണ്‍: ന്യുസിലാന്‍ഡില്‍ പൂര്‍ണഗര്‍ഭിണിയായ വനിതാ മന്ത്രി പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിയത് സൈക്കിളില്‍. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ആദ്യ കുഞ്ഞിനു ജന്മവും നല്‍കി. ന്യുസിലാന്‍ഡിലെ വനിതാക്ഷേമമന്ത്രി ജൂലി ആന്‍ ജെന്ററാണ് (38) പ്രസവത്തിനായി സൈക്കിളിലെത്തി ലോകത്തെ അദ്ഭുതപ്പെടുത്തിയത്. കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സന്തോഷ വാര്‍ത്തയും മന്ത്രി പങ്കുവെച്ചു. പങ്കാളിക്കൊപ്പമുള്ള സൈക്കിള്‍ യാത്രയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

കാറില്‍ മതിയായ സ്ഥലമില്ലെന്നായിരുന്നു സൈക്കിള്‍ യാത്രയ്ക്കു മന്ത്രി കാരണം പറഞ്ഞത്. ഓക്‌ലന്‍ഡിലെ സര്‍ക്കാര്‍ ആശുപത്രിയായ സിറ്റി ഹോസ്പിറ്റലിലായിരുന്നു മന്ത്രിയുടെ പ്രസവം നടന്നത്. കുന്നുകളും ഇറക്കങ്ങളും ഉള്ള വഴിയിലൂടെയായിരുന്നു 42 ആഴ്ച ഗര്‍ഭിണിയായ മന്ത്രിയും പങ്കാളിയും യാത്ര ചെയ്തത്. പരിസര മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നയാളാണ് ഗതാഗത വകുപ്പിലെ ഉപമന്ത്രിയായ ഈ 38കാരിയായ ജൂലി ആന്‍ ജെന്റര്‍.

Top