ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കി

ഓക്ലന്‍ഡ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 65 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. മഴ കാരണം ടോസിടാന്‍ വൈകിയതിനെ തുടന്ന് 10 ഓവര്‍ മത്സരമാണ് കളിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സ് അടിച്ചെടുത്തു. ബംഗ്ലാദേശ് 9.3 ഓവറില്‍ 76 റണ്‍സിന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ ടോഡ് ആസ്റ്റലാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മുഹമ്മദ് നയിം (19), മൊസദക് ഹുസൈന്‍ (13), സൗമ്യ സര്‍ക്കാര്‍ (10) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കണ്ടത്. ലിറ്റണ്‍ ദാസ് (0), ഹുസൈന്‍ ഷാന്റോ (8), അഫീഫ് ഹുസൈന്‍ (8), മെഹദി ഹസന്‍ (0), ഷെറിഫുള്‍ ഇസ്ലാം (6), ടസ്‌കിന്‍ അഹമ്മദ് (5), നാസും അഹമ്മദ് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

റുബെല്‍ ഹുസൈന്‍ (3) പുറത്താവാതെ നിന്നു. ആസ്റ്റലിന് പുറമെ ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ ഫിന്‍ അലന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

കേവലം 29 പന്തില്‍ 71 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. മൂന്ന് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു അലനിന്റെ ഇന്നിങ്സ്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (44) മികച്ച പ്രകടനം പുറത്തെടുത്തു. ഗ്ലെന്‍ ഫിലിപ്സ് (14), ഡാരില്‍ മിച്ചല്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങല്‍. മാര്‍ക്ക് ചാപ്മാന്‍ (0) പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടി20കളും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു.

Top