രണ്ടാം ടെസ്റ്റില്‍ വാഗ്നര്‍ക്ക് പകരം മാറ്റ് ഹെന്‍‌റിയെ ടീമിലുൾപ്പെടുത്തി ന്യൂസിലന്‍ഡ്

പാകിസ്ഥാൻ- ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ സ്റ്റാര്‍ പേസര്‍ നീല്‍ വാഗ്നര്‍ക്ക് പകരം മാറ്റ് ഹെന്‍‌റിയെ ടീമിലുൾപ്പെടുത്തി ന്യൂസിലന്‍ഡ്. ടെസ്റ്റിലുള്ള മുന്‍പരിചയമാണ് പേസറായ ഈ ഇരുപത്തിയൊമ്പതുകാരന് വീണ്ടും ടെസ്റ്റ് ടീമിലേക്ക് വഴിതുറന്നത്. 12 ടെസ്റ്റുകളില്‍ ന്യൂസിലന്‍ഡിനായി 30 വിക്കറ്റ് നേയിട്ടുണ്ട് മാറ്റ്. ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പാകിസ്ഥാന്‍ പേസര്‍ ഷാഹിന്‍ അഫ്രീദിയുടെ യോര്‍ക്കറില്‍ കാല്‍വിരലുകള്‍ക്ക് പൊട്ടലേറ്റ നീല്‍ വാഗ്നർക്ക് ആറ് ആഴ്‌ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് പരിശീലകന്‍ ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്. പരിക്ക് വകവെക്കാതെയാണ് രണ്ട് ഇന്നിംഗ്‌സിലും വാഗ്നർ പന്തെറിഞ്ഞത്.

‘മാറ്റ് മികച്ച ഫോമിലാണ്, പാകിസ്ഥാന്‍ എയ്‌ക്കെതിരെ ന്യൂസിലന്‍ഡ് എയ്‌ക്കായി അടുത്തിടെ പരിശീലന മത്സരത്തില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ടെസ്റ്റിനായി ദിവസങ്ങള്‍ ബാക്കിയുണ്ട്. അതിനാല്‍ പിച്ചും സാഹചര്യങ്ങളും മനസിലാക്കിയ ശേഷമാകും അന്തിമ ഇലവനെ തീരുമാനിക്കുക’ സ്റ്റെഡ് പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ നീല്‍ വാഗ്നറുടെ അഭാവം കിവീസിന് വലിയ വിടവ് സൃഷ്‌ടിക്കും. ആദ്യ ടെസ്റ്റിലെ അവസാന ദിനം ന്യൂസിലന്‍ഡ് ജയിച്ചതിൽ(101 റണ്‍സിന്) വാഗ്നറിനു നിര്‍ണായക പങ്കുണ്ടായിരുന്നു. വേദനസംഹാരി ഇഞ്ചക്ഷന്‍ എടുത്ത് മത്സരം പൂര്‍ത്തിയാക്കിയ താരം രണ്ടിന്നിംഗ്‌സിലുമായി നാല് വിക്കറ്റ് നേടി. ഇവയില്‍ രണ്ടെണ്ണം രണ്ടാം ഇന്നിംഗ്‌സില്‍ 28 ഓവര്‍ പന്തെറിഞ്ഞായിരുന്നു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം മൂന്നാം തീയതി ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ആരംഭിക്കും.

Top