ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യുസീലാന്‍ഡ് പൊരുതുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യുസീലാന്‍ഡ് പൊരുതുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കിവീസ് രണ്ട് വിക്കറ്റിന് 134 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ന്യുസീലാന്‍ഡിന് ഇപ്പോള്‍ 40 റണ്‍സിന്റെ ലീഡുണ്ട്. മൂന്ന് ദിവസം ബാക്കി നില്‍ക്കെ പരമാവധി ലീഡ് ഉയര്‍ത്തുകയാണ് കിവീസ് സംഘത്തിന്റെ ലക്ഷ്യം.

ഒന്നാം ഇന്നിംഗ്‌സില്‍ 256 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. 94 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടാനും ഓസ്‌ട്രേലിയയ്ക്ക് സാധിച്ചു. ഏഴ് വിക്കറ്റെടുത്ത മാറ്റ് ഹെന്റിയാണ് ഓസീസിനെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ 162 റണ്‍സ് മാത്രമാണ് കിവീസിന്റെ സ്‌കോര്‍.നാലിന് 135 എന്ന സ്‌കോറില്‍ നിന്നാണ് രണ്ടാം ദിനം ഓസ്‌ട്രേലിയ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 90 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്‍ ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടു. ടിം സൗത്തിയുടെ ബൗളിംഗില്‍ ഗ്ലെന്‍ ഫിലിപ്‌സ് തകര്‍പ്പന്‍ ക്യാച്ചെടുത്ത് ലബുഷെയ്‌നെ പുറത്താക്കി. മറ്റാര്‍ക്കും ഓസ്‌ട്രേലിയന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

ഓപ്പണര്‍ ടോം ലഥാം 65 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ്. 11 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ലഥാമിന് കൂട്ട്. കെയ്ന്‍ വില്യംസണ്‍ 51 റണ്‍സുമായി പുറത്തായി. ഒരു റണ്‍സെടുത്ത വില്‍ യങിനെ കിവീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായി.

Top