ആന്‍സ്‌കോ നയം പരിഷ്‌ക്കരിച്ചു; ലൈംഗീക തൊഴിലാളികള്‍ക്ക് ന്യൂസിലാന്റിലേക്ക് കുടിയേറാം

visa

വെല്ലിംഗ്ടണ്‍: ലൈംഗീക തൊഴിലാളികള്‍ക്ക് കുടിയേറ്റ വിസയൊരുക്കി ന്യൂസിലാന്‍ഡ്. വിസ അപേക്ഷയില്‍ തൊഴില്‍ എന്നയിടത്ത് ലൈംഗീകവൃത്തി എന്ന് രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ഇമിഗ്രേഷന്‍ വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.

വൈദഗ്ധ്യമുള്ള തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ലൈംഗികവൃത്തിയെ കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷയില്‍ പരിഗണിക്കുന്നത്. ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലാന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപ്പേഷന്‍ (ആന്‍സ്‌കോ) അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഈ വിഭാഗത്തില്‍ അപേക്ഷിക്കാനാവൂ.

സ്‌കില്‍ ലെവല്‍ 5 വേണമെന്നാണ് ആന്‍സ്‌കോയുടെ വ്യവസ്ഥ. മണിക്കൂറില്‍ ലഭിക്കുന്ന പ്രതിഫലം, ആഴ്ച്ചയില്‍ ലഭിക്കുന്ന പ്രതിഫലം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് ആന്‍സ്‌കോ യോഗ്യത നിശ്ചയിക്കുക. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം തൊഴില്‍ മേഖലയിലുണ്ടാവണമെന്നും വ്യവസ്ഥയുണ്ട്. ഈ തൊഴില്‍ സ്വീകരിക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമായും വേണമെന്നും ആന്‍സ്‌കോയുടെ നിര്‍ദ്ദേശമുണ്ട്.

വിദഗ്ധ തൊഴില്‍ വിഭാഗത്തിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്ത് തൊഴിലാളി ക്ഷേമമുള്ള തൊഴില്‍ മേഖലയല്ല ഇതെന്നും ന്യൂസിലന്റ് അസോസിയേഷന്‍ ഓഫ് മൈഗ്രേഷന്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് വക്താവ് പീറ്റര്‍ മോസസ് പറഞ്ഞു. ലൈംഗികവൃത്തി തൊഴിലാക്കി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ പ്രയാസമായിരിക്കുമെന്നും ആന്‍സ്‌കോയുടെ പരിഷ്‌കരിച്ച നയങ്ങളുടെ ഭാഗമായാണ് വിസ അപേക്ഷയിലെ മാറ്റങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു.

2003-ലാണ് ലൈംഗികവൃത്തി നിയമപരമാക്കാന്‍ ന്യൂസിലാന്‍ഡ് തീരുമാനിച്ചത്. ലൈംഗിക തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള തീരുമാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് മികച്ച ജീവിതസാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും ഒരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്.

Top