ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍സിയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശൂര്‍: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ കബറടക്കി. നിരവധി പേരാണ് ആന്‍സിയെ അവസാനമായ ഒരു നോക്കുകാണാന്‍ എത്തിയത്.

ഇന്ന് പുലര്‍ച്ച 3.15ടെ നെടുമ്പശേരിയിലാണ് മൃതദേഹം എത്തിച്ചത്. ഇരിങ്ങാലക്കുട ആര്‍ഡിഒ കാര്‍ത്ത്യായനി ദേവി എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഇബ്രാഹിം കുഞ്ഞ്, റോജി എം ജോണ്‍ ബന്ധുമിത്രാദികള്‍ എന്നിവര്‍ ചേര്‍ന്ന് അന്‍സിയുടെ മൃതദേഹം ഏറ്റ് വാങ്ങി. കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളില്‍ ആന്‍സി അലിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെയ്ക്കുകയും ചെയ്തിരുന്നു.

കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളും തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യയുമാണ് അന്‍സി. ആക്രമണ സമയത്ത് അന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ന്യൂസിലാന്‍ഡില്‍ ലിന്‍കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ അഗ്രി ബിസിനസ്സ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്നു അന്‍സി. ഭര്‍ത്താവ് നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഒരു വര്‍ഷം മുന്‍പാണ് നാസറും അന്‍സിയും ന്യൂസിലാന്‍ഡിലേക്ക് പോയത്.

Top