ലൈവായി കോവിഡ് ടെസ്റ്റിന് വിധേയനായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പൊതു ജനങ്ങള്‍ കാണ്‍കെ ലൈവായി കോവിഡ് ടെസ്റ്റിന് വിധേയനായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു ക്വാമോ. ജനങ്ങളെ കോവിഡ് ടെസ്റ്റിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനായിരുന്നു ഇത്തരമൊരു നടപടി. ലക്ഷണങ്ങള്‍ കാണിക്കുന്നവരോ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആയ ന്യൂയോര്‍ക്കുകാരോട് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കാര്യകാരണസഹിതമുള്ള വിവരങ്ങള്‍ കൈമാറുന്ന ക്വാമോയുടെ വാര്‍ത്താ സമ്മേളനം ലോകമാകമാനം ശ്രദ്ധിച്ച മാതൃകയാണ്. എന്നാല്‍ പലപ്പോഴും നാടകീയവുമാവാറുണ്ട് അത്. ന്യൂയോര്‍ക്ക് കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയ നാള്‍ മുതല്‍ തുടര്‍ന്നു വരുന്നതാണീ വാര്‍ത്താ സമ്മേളനം.

‘ടെസ്റ്റിന് വിധേരാവാന്‍ മടിക്കാണിക്കേണ്ടതില്ല. നിങ്ങള്‍ മിടുക്കരും അച്ചടക്കവുമുള്ളവരായിരിക്കണം; നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും, ന്യൂയോര്‍ക്കിനെയും സ്‌നേഹിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം’, ക്വാമോ പറഞ്ഞു. ഗൗണും മാസ്‌കും മറ്റു സുരക്ഷാ കവചവും ധരിച്ചെത്തി വന്ന നഴ്‌സ് ക്വാമോയുടെ മൂക്കില്‍ നിന്ന് പരിശോധനക്കുള്ള സാമ്പിളെടുത്തു.”ഞാന്‍ നാളെ ഇവിടെ ഇല്ലെന്നതിനര്‍ത്ഥം ഞാന്‍ കോവിഡ് പോസിറ്റീവായെന്നാണെന്ന്’ ഗവര്‍ണര്‍ പറഞ്ഞു. മുമ്പ് നിരവധി തവണ അദ്ദേഹം ടെസ്റ്റിന് വിധേയനയിട്ടുണ്ടെങ്കിലും പൊതുജനത്തിനു മുന്നില്‍ ആദ്യമായാണ് ഇത്തരമൊരു ടെസ്റ്റിന് വിധേയനാവുന്നത്.

ഇന്‍ഫ്‌ളുവന്‍സ പോലുള്ള ലക്ഷണങ്ങളുള്ളവര്‍ മാത്രമല്ല, ജോലിയിലേക്ക് മടങ്ങിവരുന്ന ആളുകള്‍, മെഡിക്കല്‍, നഴ്‌സിംഗ്-ഹോം ഉദ്യോഗസ്ഥര്‍, ജോലിസ്ഥലത്ത് പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്ന് ക്വാമോ പറഞ്ഞു. ”ന്യൂയോര്‍ക്കുകാര്‍ വേണ്ടത്ര ടെസ്റ്റിന് വിധേയരാവാന്‍ മുന്നോട്ടുവരുന്നില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. വളരെ വേഗത്തില്‍ വേദനയില്ലാതെ നടത്താവുന്നതാണ് ടെസ്റ്റെന്നും പിന്നീട് ക്വാമോ ട്വീറ്റ് ചെയ്തു

Top