പുതുവത്സരാഘോഷങ്ങളോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായേക്കാം; മുന്നറിയിപ്പുമായ് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായേക്കാം. ആയതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശം. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയോ അതിനടുത്തൊ രോഗികള്‍ കേരളത്തിലാണ്.

ദിനം പ്രതി കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസണ്‍ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ ഇനിയും വര്‍ധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എന്‍ വണ്ണും ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ആഘോഷം കഴിയുമ്പോള്‍ രോഗബാധിതരുടെ എണ്ണമുയരാതിരിക്കാന്‍ ശ്രദ്ധവേണം. ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനിടെ ഒമിക്രോണ്‍, ജെ എന്‍ വന്‍ വാകഭേദത്തിന്റെ വ്യാപനം ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു. വളരെ വേഗം പടരുന്ന വകഭേദങ്ങളായ ഇവ ശ്വാസകോശത്തെയാണ് ബാധിക്കുക. ഇതിനോടകം ആശുപത്രികളില്‍ ഓക്‌സിജന്‍ സംവിധാനം അടക്കം സജ്ജമാക്കിയിട്ടുണ്ട്. ഐസൊലേഷന്‍ ബെഡ് ഐസിയു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രത തുടരണം എന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Top