കോച്ച്,ടോയിലറ്റിനകം; വിവിധയിടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളുമായി പുതിയ വന്ദേഭാരത്

തിരുവനന്തപുരം: നിരവധി ഇടങ്ങളില്‍ സ്‌മോക്ക് ഡിറ്റക്ഷന്‍ സെന്‍സറുകളുമായാണ് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ എത്തിയിരിക്കുന്നത്. കോച്ച്, യാത്രക്കാര്‍ കയറുന്ന സ്ഥലം, ടോയിലറ്റിനകം തുടങ്ങിയ ഇടങ്ങളിലാണ് ഈ സെന്‍സറുകള്‍. അന്തരീക്ഷത്തിലെ പുകയുടെ അളവ് ഈ സെന്‍സറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് കോച്ചില്‍, എവിടെനിന്നാണ് പുക വരുന്നതെന്നും ലോക്കോ പൈലറ്റിന് മുന്നിലെ സ്‌ക്രീനില്‍ തെളിയും. അലാറം മുഴങ്ങിയാല്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തണമെന്നാണ് നിയമം. റെയില്‍വേയുടെ സാങ്കേതികവിഭാഗം ജീവനക്കാര്‍ ഇത് കണ്ടെത്തി തീ ഇല്ലെന്ന് ഉറപ്പുവരുത്തണം.

ഇനി ടോയിലറ്റില്‍ കയറി ആരുമറിയാതെ പുകവലിച്ചാലും വന്ദേ ഭാരത് ട്രെയിന്‍ ഉടനടി നില്‍ക്കും. ടോയിലറ്റിനുള്ളില്‍ ഈ അത്യാധുനിക സംവിധാനം ഉണ്ടെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും അറിയില്ല. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണ് ഇങ്ങനെ നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന്‍ പുകവലിച്ചത് വലിയ വാര്‍ത്തയായിരുന്നു. ട്രെയിനില്‍ പുക ഉയരുകയും അപായ സൈറണ്‍ മുഴങ്ങുകയും ചെയ്തതോടെ ട്രെയിന്‍ നിന്നു. ടിക്കറ്റില്ലാതെ കയറിയ യാത്രികന്‍ ടോയിലറ്റില്‍ കയറി പുകവലിച്ചതായിരുന്നു കാരണം.

കേരളം, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നീ നഗരങ്ങളിലൂടെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്.

Top