ഡൽഹി: പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസർക്കാർ. ഇതിനായുള്ള പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചു. ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളുടെ പരാതിപരിഹാര ഓഫിസർമാർ എടുക്കുന്ന തീരുമാനത്തിൽ തൃപ്തരല്ലാത്തവർക്ക് കേന്ദ്രം രൂപീകരിക്കുന്ന അപ്ലറ്റ് കമ്മിറ്റിയെ സമീപിക്കാമെന്നതാണ് നയത്തിലെ പ്രധാനകാര്യം.
കമ്പനികളുടെ പരാതിപരിഹാര ഓഫിസറല്ല അന്തിമസംവിധാനമെന്ന സന്ദേശമാണു കേന്ദ്രം നൽകുന്നത്. അപ്പീലുമായി നേരിട്ടു കോടതിയെ സമീപിക്കുന്നതിനു പകരം പുതിയ അപ്ലറ്റ് സംവിധാനം ഉപയോഗിക്കാം. എന്നാൽ, നേരിട്ടു കോടതിയെ സമീപിക്കാനും പരാതിക്കാരന് അവകാശമുണ്ട്. പരാതികളിൽ കമ്പനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ്ലറ്റ് കമ്മിറ്റിയെ സമീപിക്കാം. അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കണം.
അപകീർത്തി, അശ്ലീലം, പകർപ്പവകാശലംഘനം, ആൾമാറാട്ടം അടക്കം 10 തരം ഉള്ളടക്കം സംബന്ധിച്ചു പരാതി ലഭിച്ചാൽ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നു കരടിൽ പറയുന്നു.സമൂഹമാധ്യമങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ പിടിമുറുക്കുന്നതാണ് പുതിയ കരടെന്നാണ് വിലയിരുത്തൽ.