ലക്ഷദ്വീപില്‍ പുതിയ നിയമങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

കവരത്തി: ലക്ഷദ്വീപ് യാത്രയുമായി ബന്ധപ്പെടുത്തി അഡ്മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. എഡിഎമ്മിന്റെ മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനമുളളൂ.

കോവിഡ് പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ദ്വീപിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഓരോ ദ്വീപിലേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കില്‍ ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. ഇന്നുമുതല്‍ അത് സാധ്യമല്ല. എഡിഎമ്മിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകുകയുളളൂ.

സംസ്ഥാനത്തെ പല രാഷ്ട്രീയ കക്ഷികളും തങ്ങളുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയയ്ക്കാന്‍ അപേക്ഷയുമായി എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നുളളത് ശ്രദ്ധേയമാണ്.

നിലവില്‍ പാസ്സുളള വ്യക്തികള്‍ക്ക് പോലും ഒരാഴ്ച പിന്നിട്ടുകഴിഞ്ഞാല്‍ ദ്വീപില്‍ തങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. അവര്‍ക്ക് പാസ് പുതുക്കി നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് എഡിഎമ്മാണ്. ഇന്നുമുതല്‍ ആ നിയന്ത്രണം കൂടി നിലവില്‍ വന്നിരിക്കുകയാണ്.

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സന്ദര്‍ശകര്‍ക്കുളള പ്രവേശനാനുമതിയും കടുപ്പിക്കുന്നത്.

 

Top