കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ ഇനി പ്ലേ സ്റ്റോറിൽ കിട്ടില്ല; പുതിയ നയവുമായി ഗൂഗിള്‍

ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം. മെയ് പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ തീരുമാനം. ഫോണിന് മറുവശമുള്ള വ്യക്തിക്ക് തന്റെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുവെന്ന് യാതൊരു സൂചനയും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ നല്‍കുന്നില്ലെന്ന വസ്തുത കണക്കിലെടുത്താണ് ഗൂഗിളിന്റെ കര്‍ശനമായ നടപടി.

കോള്‍ റെക്കോര്‍ഡിംഗിനെ ഗൂഗിള്‍ ദീര്‍ഘകാലമായി നിരുത്സാഹപ്പെടുത്തി വരികയായിരുന്നു. ആന്‍ഡ്രോയ്ഡ് 6.0 മുതല്‍ ഡെവലപേഴ്സിന് കോള്‍ റെക്കോര്‍ഡിംഗ് ഫംഗ്ഷന്‍ ഫോണിലേക്ക് കൂട്ടിച്ചേര്‍ക്കാനാകുന്ന സംവിധാനം ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. ആന്‍ഡ്രോയ്ഡ് 10 ആയപ്പോഴേക്കും മൈക്രോഫോണിലൂടെയുള്ള ഇന്‍ കോള്‍ ഓഡിയോ റെക്കോര്‍ഡിംഗും ഗൂഗിള്‍ തടഞ്ഞിരുന്നു.

എന്നാല്‍ ആന്‍ഡ്രോയ്ഡ് 9,10 എന്നിവയില്‍ റെക്കോര്‍ഡിംഗ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ചില പഴുതുകള്‍ ഡെവലപര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തടയാന്‍ ഗൂഗിള്‍ നൂതന മാര്‍ഗങ്ങള്‍ തേടി വരികയാണ്. നീണ്ട കാലമായി ഗൂഗിള്‍ നടത്തിവരുന്ന ഈ ശ്രമങ്ങളുടെ ഭാഗമാണ് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ടുള്ള പുതിയ നടപടി.

 

Top