നവകേരളമാണ് നമ്മുടെ ലക്ഷ്യം, ഹാപ്പിനെസ്സ് നിലനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആ​ഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈ കോ സ്റ്റോറിൽ ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ ഇവിടെ ഒന്നുമില്ലെന്ന് ചിലർ പ്രചരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓണം എന്നത് എള്ളോളമില്ല പൊളിവചനമെന്നാണല്ലോ. ചില നിക്ഷിപ്ത താൽപര്യക്കാർ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ്. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ല. വിലകയറ്റമുണ്ടാകുമെന്ന് പ്രചരിപ്പിച്ചു. അവർ നടത്തിയ ഇത്തരം പ്രചരണം തള്ളിയാണ് 99 സീറ്റോടെ എൽഡിഎഫ് അധികാരത്തിൽ വന്നത്. തെറ്റായ പ്രചരണങ്ങൾ ജനം എങ്ങനെ തള്ളുമെന്നതിന് ഉദാഹരണമാണ് ഭരണ തുടർച്ച. പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016-ലെ അതേ വിലയ്ക്കാണ് 13 ഇന സാധനങ്ങൾ നൽകുന്നത്.

സാധനങ്ങളില്ല എന്ന് പ്രചാരണം നടക്കുന്നു. നാട്ടുകാർ ചെല്ലുമ്പോൾ സാധനങ്ങൾ ലഭിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത് . ഹാപ്പിനെസ്സ് നിലനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. 25 വർഷത്തിനുള്ളിൽ ഈ നേട്ടങ്ങൾ സ്വന്തമാക്കും. ചില നിക്ഷിപ്ത താത്പര്യക്കാർ ബോധപൂർവമായ പ്രചാരണം അഴിച്ചുവിടുന്നു. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ല. വലിയ പ്രചാരണങ്ങളെ നാട് എങ്ങനെ സ്വീകരിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് സർക്കാരിന്റെ തുടർച്ച എന്നും മുഖ്യമന്ത്രി പറഞ്ഞു.

Top