നവകേരള സദസ്സ് 18-ാം ദിവസത്തിലേക്ക്; തൃശൂരില്‍ പര്യടനം തുടരും, പ്രതിഷേധ മാര്‍ച്ച് നടത്താനൊരുങ്ങി കോണ്‍ഗ്രസ്

തൃശൂര്‍: 18-ാം ദിവസത്തിലേക്ക് കടക്കുന്ന നവകേരള സദസ്സ് ഇന്ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലെത്തും. തൃശൂരില്‍ മൂന്നാം ദിവസമാണ് നവകേരള സദസ്സ് പുരോഗമിക്കുന്നത്. രാവിലെ തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ മൂന്നാം കാബിനറ്റ് യോഗം നടക്കും. തുടര്‍ന്നായിരിക്കും നാല് മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുക.

ഇതിനിടെ കഴിഞ്ഞ ദിവസം മന്ത്രിമാര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. കരുവന്നൂര്‍ സഹകരണ തട്ടിപ്പ് നടന്ന ബാങ്ക് ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട, പുതുക്കാട്, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലാണ് ഇന്ന് സദസ് നടക്കുന്നത്. ഇരിങ്ങാലക്കുട സദസ് നടക്കുന്ന വേദിയിലേക്ക് കരുവന്നൂരില്‍ നിന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇന്നലെ നവകേരള സദസ്സില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തോട് നിരവധി ചോദ്യങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ‘സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എവിടെ എത്തുമായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യ രംഗത്തിന്റെയും അവസ്ഥ എന്താകുമായിരുന്നു. കൊവിഡ് കാലത്തെ അവസ്ഥ എന്താകുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ നില തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തിന്റെ ഗതി എന്താകുമായിരുന്നു മുഖ്യമന്ത്രി ചോദിച്ചു.

Top