നവകേരള സദസ്സ് , ജനകീയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തിന് സഹായകമാകും ; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിലെ പ്രഭാത യോഗങ്ങളില്‍ ലഭിക്കുന്ന ജനകീയ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തിനു സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗമായി കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നെയ്യാറ്റിന്‍കര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചാണ് പ്രഭാത സദസ്സ് സംഘടിപ്പിച്ചത്.

കേരളം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്നതിനാണ് നവകേരള സദസ്സ് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ പേര്‍ പ്രഭാത യോഗങ്ങളില്‍ പങ്കെടുത്തു. ഭാവി കേരളം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള വൈവിധ്യങ്ങളായ കാഴ്ചപ്പാട് നല്‍കുന്നതായിരുന്നു ഈ യോഗങ്ങളെല്ലാം. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനും സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ലഭിച്ചു. ഇവയെല്ലാം ഗൗരവമായിത്തന്നെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് പ്രഭാത സദസില്‍ ഉയര്‍ന്ന ആശയ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തുനിന്ന് ആരംഭിക്കുന്ന റിങ് റോഡ് പദ്ധതി വലിയ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ സംരംഭങ്ങള്‍ വരും. ഭൂമി ഏറ്റെടുക്കല്‍ മാത്രമാക്കാതെ ഭൂമി വിട്ടുതരുന്നവരെക്കൂടി ഈ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ കഴിയുമോയെന്നാണു സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ദര്‍ശനങ്ങളുടെ വ്യാപ്തി ലക്ഷ്യംവച്ച് അരുവിപ്പുറത്ത് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മാണം വേഗത്തിലാക്കും. ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റേതടക്കമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ട്. ജസ്റ്റിസ് ജെ.ബി. കമ്മിഷന്‍ റിപ്പോര്‍ട്ട് വിശദമായ പഠനം നടത്തി നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനു സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കിയിട്ടില്ലാത്ത പദ്ധതികള്‍ ഇവിടെ വന്നു. ഈ മാതൃക അവിടങ്ങളിലും നടപ്പാക്കുന്നതിനു പ്രക്ഷോഭങ്ങള്‍വരെയുണ്ടായി. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കൊപ്പംനിന്നു സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top