പുതുചരിത്രം; സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ ഇനി മിക്‌സഡ്

തിരുവനന്തപുരം: ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം. സ്‌കൂളുകള്‍ മിക്സഡ് ആക്കിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

2022 ജൂണ്‍ മാസത്തിലാണ് സംസ്ഥാനത്തെ ബോയ്സ് ഗേള്‍സ് സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. പിന്നാലെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. സ്‌കൂളുകള്‍ മിക്സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകള്‍ മിക്സഡ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് സംസ്ഥാനത്തെ മുപ്പത്തിരണ്ട് സ്‌കൂളുകള്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ 5 വിദ്യാര്ഥിനികളാണ് പുതുതായി എത്തിയത്. തിരുവനന്തപുരം 7 കോഴിക്കോട് 6 എറണാകുളം 5 കോട്ടയം 5 കണ്ണൂര്‍ 3 തൃശ്ശൂര്‍ 3 പത്തനംതിട്ട 2 മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് മിക്സഡ് ആക്കിയ സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

 

Top