ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയ പതിനാറുകാരനെ വാരണാസിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ 4നാണ് അഞ്ജലി അഗര്‍വാള്‍, മകള്‍ മണികര്‍ണിക എന്നിവരെ ഗ്രേറ്റര്‍ നോയിഡയില്‍ ഗോര്‍ സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ക്രിക്കററ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്ന മൃതദേഹങ്ങളുടെ മുഖം കത്രിക കൊണ്ട് വികൃതമാക്കിയ അവസ്ഥയിലായിരുന്നു.
സംഭവം നടന്നതിന് ശേഷം കാണാതായ 16കാരനായ മകനെ മൂന്ന് പൊലീസ് സംഘങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു.
രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് വ്യാഴാഴ്ച ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വീട്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും എടുത്താണ് മകന്‍ വീടുവിട്ടുപോയത്. എന്നാല്‍ ഫോണ്‍ അന്ന് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിയിലായിരുന്നു.
ബ്ലൂ വെയില്‍ ഗെയിമിന് തുല്യമായ രീതിയിൽ അക്രമങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘ഹൈസ്കൂള്‍ ഗാങ്സ്റ്റര്‍ എസ്കേപ്പ്’ എന്ന ഗെയിമിന്‍റെ സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുകയാണ് തന്‍റെ മകനെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.