‘അമ്മ’യിൽ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ്; മോഹൻലാൽ മമ്മൂട്ടിക്ക് നൽകി തുടക്കം

താരനിബിഢമായി ചലച്ചിത്ര സംഘടനായായ ‘അമ്മ’യുടെ 29ാമത് വാർഷിക പൊതുയോഗം. കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു. സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതൽ പങ്കെടുത്തത്. എൺപതിലധികം അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയിരുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ദീക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. ‘അമ്മ’യുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മോഹൻലാൽ, മമ്മൂട്ടിക്ക് നൽകി തുടക്കം കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ 6 പേരുടെ അംഗത്വത്തിനുള്ള അപേക്ഷകൾ പരിഗണിച്ചിരുന്നു. വിജയൻ കാരന്തുര്‍, ബിനു പപ്പു, സലിം ഭാവ, സഞ്ജു ശിവറാം, ശ്രീജ രവി, നിഖില വിമൽ എന്നിവരാണ് ‘അമ്മ’യിലെ പുതിയ അംഗങ്ങളാകുക. എന്നാൽ ശ്രീനാഥ്‌ ഭാസിയുടെ അപേക്ഷയിൽ ഇതര സംഘടനയിൽ നിന്നും NOC ലഭിക്കുന്ന മുറയ്ക്ക് അംഗത്വം നൽകുന്ന കാര്യം പരിഗണനക്കെടുക്കുവാനും തീരുമാനിച്ചു.

9 പേരാണ് ഈ ഒരു വർഷത്തിനുള്ളിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയത്. ഇവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. മഴവിൽ മനോരമ എന്റർടെയ്ൻന്മെന്റ് അവാർഡ് 2023 ആഗസ്റ്റ് 1 മുതൽ 4 വരെ നടത്തുവാനും യോഗം അംഗീകാരം നല്കി. കഴിഞ്ഞ പൊതുയോഗത്തിനു ശേഷം 9 പേർക്കായിരുന്നു അംഗത്വം നൽകിയത്.

അടുത്തവർഷം ജൂൺ 30 നു 30–ാമത്തെ വാർഷിക പൊതുയോഗം നടത്തുവാനും അന്നേ ദിവസം പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തുവാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.

വാർഷിക പൊതുയോഗ തിയതി മുൻകൂട്ടി അറിയിച്ചിട്ടും അതേദിവസം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി അംഗത്തിന്റേതടക്കം അഞ്ചിൽപരം ചിത്രങ്ങളുടെ ഷൂട്ടിങ് നടത്തിയതിനാൽ നിരവധി താരങ്ങള്‍ക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഈ വിഷയത്തിൽ പ്രൊഡ്യൂസഴ്സ് അസോസിഷൻ പ്രസിഡന്റ്നെയും ജനറൽ സെക്രട്ടറിയേയും ഫോണിൽ വിളിച്ച് ‘അമ്മ’ പ്രതിഷേധം അറിയിച്ചു.

Top