ന്യൂഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍ മോഷണം;മോഷണം നടത്തിയത് സമ്പന്നന്‍

ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന പുരാവസ്തു മോഷണം പോയി. തൊട്ടുപിന്നാലെ അധികൃതര്‍ കള്ളനെയും കണ്ടെത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള ഓള്‍ഡുവായ് ഹാന്‍ഡ് ആക്‌സാണ് ജൂണ്‍ 24ന് മോഷണം പോയത്.

കഴിഞ്ഞ ദിവസം മോഷണം തിരിച്ചറിഞ്ഞയുടന്‍ അധികൃതര്‍ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞു. ഗുരുഗ്രാം സ്വദേശിയായ ഉദയ് രത്ര എന്ന ലക്ഷാധിപതിയാണ് മോഷണം നടത്തിയതെന്നു പൊലീസ് തിരിച്ചറിഞ്ഞു.

new-museum

വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെ വീട്ടില്‍നിന്ന് ഉദയ് രത്രയെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസെത്തിയപ്പോള്‍ രത്ര നായ്ക്കളെ അഴിച്ചു വിട്ടശേഷം അടുത്ത ദിവസം രാവിലെ തിരിച്ചു വരാന്‍ പൊലീസ് സംഘത്തോട് ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് വീടിനു സമീപം ഒളിച്ചിരുന്നു. രാത്രി വീടിന്റെ പിന്‍വാതില്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് രത്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനെ കണ്ട് നായ്ക്കളെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ രത്ര ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തില്‍ പൊലീസ് രത്രയെ കുടുക്കി. മോഷണം പോയ ഓള്‍ഡുവായ് ഹാന്‍ഡ് ആക്‌സ് ഇയാളില്‍നിന്നു കണ്ടെടുത്തു.

15 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ് രത്ര മോഷ്ടിച്ച ഹാന്‍ഡ് ആക്‌സ്. ഇതിന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കും. ഇത് ആദ്യമായല്ല രത്ര കേസുകളില്‍ ഉള്‍പ്പെടുന്നത്. 2006ല്‍ 20 വര്‍ഷമായി ലണ്ടനില്‍ താമസക്കാരനായിരുന്ന രത്രയെ, ബ്രിട്ടന്‍ ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു. 2006ല്‍ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തങ്ങിയ ഡല്‍ഹിയിലെ ഹോട്ടലിലേക്കു ബ്ലേഡുമായി എത്തിയും രത്ര പോലീസ് പിടിയിലായി. ഇതേവര്‍ഷം തന്നെ വിദേശമദ്യം മോഷ്ടിച്ച കേസിലും രത്രയെ പോലീസ് അറസ്റ്റ് ചെയ്തു.

Top