പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടൻ; നിർമലാ സീതാരാമൻ

ദില്ലി: പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും ബിൽ കൊണ്ടുവരികയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. വിവര സംരക്ഷണ ബില്ലിന്റെ പുതിയ പതിപ്പ് മന്ത്രാലയം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.

സൈബർ നിയമങ്ങളിൽ സമ്പൂർണ ഭേദഗതി കൊണ്ടുവരുമെന്നും പുതിയ ടെലികോം ബിൽ ഉടൻ അവതരിപ്പിക്കുമെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു. വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ 2019 പിൻവലിക്കാനും കൂടുതൽ സമഗ്രമായ നിയമനിർമ്മാണം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിരുന്നു. ബില്‍ സൂക്ഷ്മമായി പരിശോധിച്ച പാർലമെന്റിന്റെ സംയുക്ത സമിതി ബിൽ വീണ്ടും പരിശോധിക്കാൻ സർക്കാരിന് ശുപാർശ നൽകി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സർക്കാർ കൂടുതൽ സമഗ്രമായ നിയമനിർമ്മാണം നടത്താന്‍ സാധ്യതയുണ്ട്. പുതിയ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് പുറമെ, ടെലികോം ബില്ലും 2000-ലെ ഭേദഗതി വരുത്തിയ ഐടി നിയമവും കൊണ്ടുവരും.

2017 ജൂലൈ 31 ന് സർക്കാർ ഡാറ്റ സുരക്ഷ സംബന്ധിച്ച് വിദഗ്‌ധസമിതി രൂപീകരിച്ചത്. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ഡാറ്റാ സംരക്ഷിക്കുന്നതിനായും വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങൾ ശാക്തീകരിക്കുന്നതിനുമായി അതോറിറ്റി രൂപീകരിക്കാനും ശിപാര്‍ശയുണ്ടായിരുന്നു. 2021 ഡിസംബർ 16-ന് റിപ്പോർട്ട് നൽകിയ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് ബിൽ അയച്ചു.

 

Top