രാജ്യത്തിന്റെ സൈനിക ചരിത്രത്തിലേക്കൊരേട്; പുതിയ കമാന്‍ഡുകള്‍ ഉടന്‍

ന്യൂഡല്‍ഹി: കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ ഉടന്‍ നിലവില്‍ വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവുംവലിയ പുനഃസംഘടനയാണ് ഇതോടെ നടക്കുക. സംയുക്തസേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍ റാവത്ത് ഇതിനുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ചുതുടങ്ങി.

കമാന്‍ഡുകളുടെ എണ്ണം അന്തിമമായിട്ടില്ലെങ്കിലും, പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ്, ലഡാക്ക് മുതല്‍ നേപ്പാള്‍വരെയുള്ള അതിര്‍ത്തിയുടെ ചുമതലയുള്ള വടക്കന്‍ കമാന്‍ഡ്, ജമ്മുകശ്മീരിനുള്ള പ്രത്യേക കമാന്‍ഡ് എന്നിവ പരിഗണനയിലുണ്ടെന്നാണ് വിവരം. നേപ്പാളിന്റെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ക്കായി കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡും പരിഗണിക്കുന്നുണ്ട്. മൂന്നുസേനകളുടെ സംയുക്ത കമാന്‍ഡുകള്‍ക്ക് സൈനികഭാഷയിലുള്ള പ്രയോഗമാണ് തിയേറ്റര്‍ കമാന്‍ഡ്.

പാകിസ്താന്‍, ചൈന കര അതിര്‍ത്തി ഉള്‍ക്കൊള്ളുന്ന കമാന്‍ഡുകള്‍ക്കുപുറമേ, നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡും വ്യോമസേനയുടെ കീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡും ബഹിരാകാശ കമാന്‍ഡും മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡും പരിശീലന കമാന്‍ഡും സൃഷ്ടിക്കുമെന്നാണറിയുന്നത്. മേഖലയുടെ സ്വഭാവമനുസരിച്ച് അധിക വിമാനങ്ങളും വിന്യസിക്കും. കമാന്‍ഡുകളുടെ ചെലവുചുരുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും കമാന്‍ഡുകള്‍ രൂപവത്കരിക്കുന്ന പ്രക്രിയ നിശ്ചിതകാലയളവിനുള്ളില്‍ ആരംഭിക്കുമെന്ന് സംയുക്തസേനാമേധാവിയായി സ്ഥാനമേറ്റ സന്ദര്‍ഭത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

Top