യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ്

അബുദബി:യുഎഇയിലെ റാസ് അല്‍ ഖൈമയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റാസല്‍ഖൈമയെയും മുസന്ദം ഗവര്‍ണറേറ്റിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ഈ മാസം ആറ് മുതലാണ് സര്‍വീസിന് തുടക്കമാവുക. രാവിലെയും വൈകിട്ടുമായി ദിവസവും രണ്ട് സര്‍വീസ് ഉണ്ടാകും.

ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യുഎഇയിലെയും ഒമാനിലെയും ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സര്‍വീസ് ആരംഭിക്കുന്നത്. റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഒമാനിലെ മുസന്തത്തിന്റെ മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാനുളള അവസരമാണ് ഇതിലൂടെ വന്നു ചേര്‍ന്നിരിക്കുന്നത്. ഒമാനിലുളളവര്‍ക്ക് റാസ് അല്‍ ഖൈമ ഉള്‍പ്പെടെയുളള യുഎഇയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും.

റാസ് അല്‍ ഖൈമയിലെ പ്രധാന ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ഖസബിലെ വിലായത്തില്‍ അവസാനിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മണിക്കും വൈകുന്നേരം ആറ് മണിക്കും രണ്ട് സര്‍വീസുകളാകും ഉണ്ടായിരിക്കുക. മൂന്ന് മണിക്കൂറാണ് യാത്രക്ക് വേണ്ടി വരുന്ന സമയം. ഒരു വശത്തേക്കുളള യാത്രക്ക് അന്‍പത് ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതേറിറ്റിയുടെ ഔദ്യാഗിക വെബ് സൈറ്റിലൂടെ ടിക്കറ്റുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിന് പുറമെ ബസില്‍ നിന്നും ടിക്കറ്റ് നേരിട്ട് വാങ്ങാം. ഒമാന്‍ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തിന്റെ നേതൃത്വത്തില്‍ മസ്‌ക്കറ്റില്‍ നിന്നും അബുദബിയിലേക്ക് ഇപ്പോള്‍ ബസ് സര്‍വീസ് നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് നിര്‍ത്തി വച്ച സര്‍വീസ് ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് പുനരാരംഭിച്ചത്.

Top