“ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുത് “;യാത്രയ്‌ക്കിടെ ശല്യം ചെയ്ത പൂവാലനെ ഇടിച്ചിട്ട് സന്ധ്യ

വയനാട്: ബസ് യാത്രയ്‌ക്കിടെ തുടർച്ചയായി ശല്യപ്പെടുത്തിയയാളെ  കൈകാര്യം ചെയ്ത് യാത്രക്കാരി. പനമരം കാപ്പുഞ്ചാല്‍ സ്വദേശിനി സന്ധ്യയാണ് ശല്യം ചെയ്ത പൂവാലനെ ഇടിച്ചിട്ടത്. വയനാട്ടിൽ പടിഞ്ഞാറത്തറയ്ക്കു സമീപമാണ് സംഭവം. പലതവണ മുന്നറിയിപ്പു നൽകിയിട്ടും ശല്യം തുടർന്നതോടെയാണ് യുവതി ഇയാളെ കായികമായി നേരിട്ടത്. ‘കൊന്നിട്ടു ജയിലിൽ പോയാലും വേണ്ടില്ല നായേ’ എന്നും പറഞ്ഞുകൊണ്ടാണ് തന്നെ ശല്യം ചെയ്തയാളെ നേരിട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഞായറാഴ്ച മാനന്തവാടി-കല്‍പ്പറ്റ റൂട്ടിലാണ് സംഭവം ഉണ്ടായത്. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ മുൻവശത്തെ വാതിലിനു സമീപമുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറയില്‍നിന്നാണു ഇയാൾ ഇതേ ബസിൽ കയറിയത്. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു . മാറിയിരിക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല. ഒടുവില്‍ സഹയാത്രികരും കണ്ടക്ടറും യുവതിക്കു പിന്തുണയുമായി എത്തിയതോടെ ഇയാൾ ബസില്‍നിന്ന് ഇറങ്ങി. ഈ സമയത്തും അയാള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തതായി സന്ധ്യ പറഞ്ഞു. ബസിനരികിലെത്തി കമ്പിക്കു മുകളിലൂടെ കയ്യിട്ടു സന്ധ്യയുടെ ദേഹത്തു തോണ്ടി. ഇതോടെയാണു യുവതി ചാടിയിറങ്ങി ഇയാളെ കായികമായി നേരിട്ടത്.

‘ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുതെന്നും നമ്മള്‍ മിണ്ടുന്നില്ലെന്നു വിചാരിച്ചാണോ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും’ ചോദിച്ചാണ് സന്ധ്യ മദ്യപാനിയെ നേരിട്ടത്. സത്രീകളടക്കമുള്ള സഹയാത്രികരെല്ലാം അയാള്‍ക്കു രണ്ടെണ്ണം കൊടുക്കാൻ ആവശ്യപ്പെട്ടതായി സന്ധ്യ വെളിപ്പെടുത്തി.

Top